Site icon Janayugom Online

കോവിഡും കോച്ച് ക്ഷാമവും; പുനരാരംഭിക്കാതെ തീവണ്ടി സര്‍വീസുകള്‍

കോച്ച് ക്ഷാമത്തിന്റെ പേരിൽ ഓട്ടം നിർത്തിയ ജയന്തി ജനത അടക്കമുള്ള തീവണ്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ ദക്ഷിണ റയിൽവേ. യാത്രാക്ലേശത്തെച്ചൊല്ലിയുള്ള പരാതികൾ വ്യാപകവും ശക്തവുമാണെങ്കിലും റയിൽവേയ്ക്ക് കുലുക്കമില്ല.

കോവിഡ് പശ്ചാത്തലത്തിൽ നിർത്തലാക്കിയ ട്രെയിനുകളിൽ പലതും സർവീസ് പുനരാരംഭിച്ചെങ്കിലും കന്യാകുമാരി — പുനെ ജയന്തി ജനത ഓടിത്തുടങ്ങിയിട്ടില്ല. പ്രതിദിന സർവീസ് നടത്തിയിരുന്ന എറണാകുളം- ടാറ്റാനഗർ എക്സ്പ്രസ് ആഴ്ചയിൽ രണ്ടു ദിവസമേയുള്ളു. കാരണമായി പറയുന്നത് കോച്ചുകളുടെ ക്ഷാമമാണ്.

പരമ്പരാഗത ഐസിഎഫ് കോച്ചുകളുടെ നിർമ്മാണം നാലു വർഷം മുമ്പ് നിർത്തലാക്കിയതാണ് കോച്ചുകളുടെ ക്ഷാമത്തിനു കാരണമെന്ന് പറയപ്പെടുന്നു. ജർമ്മൻ സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്ന സ്റ്റെയിൻലസ് സ്റ്റീൽ എൽഎച്ച്ബി കോച്ചുകളിലേക്കു ഘട്ടം ഘട്ടമായി മാറുന്നതിന്റെ ഭാഗമായാണ് പരമ്പരാഗത കോച്ചുകളുടെ നിർമ്മാണം നിർത്തിയതെന്നാണ് റയിൽവേയുടെ വിശദീകരണമെങ്കിലും യാത്രക്കാരുടെ സംഘടനകൾ ഇതിനോടു യോജിക്കുന്നില്ല. യാഥാർത്ഥ്യബോധത്തോടെയല്ല ഇത്തരം വിഷയങ്ങളിൽ റയിൽവേ തീരുമാനമെടുക്കുന്നതെന്നാണ് അവരുടെ അഭിപ്രായം.

കോവിഡിനെ തുടർന്ന് മുടങ്ങിയ 90 ശതമാനം ട്രെയിനുകളും സർവീസ് പുനരാരംഭിച്ചെങ്കിലും പല എക്സ്പ്രസ് വണ്ടികളും പഴയ നിലയിലേക്കു മാറിയിട്ടില്ല. ഇവയിൽ പലതും ഫെസ്റ്റിവൽ സ്പെഷ്യലുകളാക്കി മാറ്റി സാധാരണ നിരക്കിനെക്കാൾ മൂന്നും നാലും ഇരട്ടി ഈടാക്കി കൊള്ളലാഭം കൊയ്യുകയാണ്. എറണാകുളം- തിരുവനന്തപുരം, കന്യാകുമാരി — മംഗളൂരു ഐലന്റ്, കൊച്ചുവേളി-മൈസൂരു, സെക്കന്തരാബാദ് — തിരുവനന്തപുരം ശബരി തുടങ്ങിയ എക്സ്പ്രസുകളാണ് ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുകളാക്കി യാത്രക്കാരെ പിഴിയുന്നത്.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുണ്ടായിട്ടും മെമു, പാസഞ്ചർ തീവണ്ടികൾ പുനരാരംഭിക്കാത്തതും വലിയ എതിർപ്പിനിടയാക്കിയിട്ടുണ്ട്. മെയിൽ — എക്സ്പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വേണമെന്നും സീസൺ — കൗണ്ടർ ടിക്കറ്റുകൾ പുനഃസ്ഥാപിക്കണമെന്നും ഉള്ള യാത്രക്കാരുടെ ആവശ്യങ്ങളോട് അധികൃതർ പ്രതികരിച്ചിട്ടില്ല.

Eng­lish Sum­ma­ry: Covid and coach short­age; Train ser­vices with­out resumption

You may like this video also

Exit mobile version