Site icon Janayugom Online

കോവിഡ്: അശാസ്ത്രീയ ചികിത്സ തുടരരുതെന്ന് സർക്കാരുകൾക്ക് വിദഗ്ധരുടെ മുന്നറിയിപ്പ്

Covid

കോവിഡിന്റെ ക്ലിനിക്കൽ മാനേജ്മെന്റിനെ കുറിച്ച് വ്യക്തമായ മാർഗനിർദേശം നൽകുന്ന ശാസ്ത്രീയ വീക്ഷണങ്ങൾ പാലിക്കണമെന്ന് മൂന്ന് ഡസനോളം വരുന്ന ആരോഗ്യ പ്രവർത്തകരും മെഡിക്കൽ ഗവേഷകരും പൊതുജനാരോഗ്യ വിദഗ്ധരും കേന്ദ്ര‑സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു. 2021 ലെ തെറ്റുകൾ ഈ വർഷം ആവർത്തിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥനയിൽ പറയുന്നു. അനാവശ്യ മരുന്നുകൾ, അനാവശ്യ പരിശോധനകൾ, അനാവശ്യ ആശുപത്രിവാസം എന്നിവ ഒഴിവാക്കേണ്ടതാണ്.

ഒരു വർഷം മുമ്പ് വിനാശകരമായ ഡെൽറ്റ തരംഗം ഏറ്റവും വലിയ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയിലാണ് കലാശിച്ചത്. മഹാമാരിയോടുള്ള സമീപനം തെറ്റിദ്ധാരണകള്‍ നിറഞ്ഞതും പലതും ഒഴിവാക്കാവുന്നവയുമായിരുന്നു. രോഗം പൊട്ടിപ്പുറപ്പെടുമ്പോള്‍ അനിശ്ചിതത്വം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ക്ലിനിക്കൽ മാനേജ്മെന്റിനെക്കുറിച്ച് വ്യക്തമായ മാർഗനിർദേശം നൽകുന്ന ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നിലവിലുണ്ട്. ഈ തെളിവുകളും ഡെൽറ്റ തരംഗത്തിന്റെ ഉയര്‍ന്ന മരണസംഖ്യയും ഉണ്ടായിട്ടും 2021 ലെ പിഴവുകൾ ഈ വര്‍ഷവും ആവർത്തിക്കുന്നതായി കാണുന്നു. അതുകൊണ്ട് അനുചിതമായ മരുന്നുകളുടെയും ഡയഗ്നോസ്റ്റിക്സിന്റെയും ഉപയോഗം നിർത്താൻ അഭ്യർത്ഥിക്കുന്നു.

ലക്ഷണമില്ലാത്തതും നേരിയ ലക്ഷണങ്ങളുള്ളതുമായ രോഗികളിൽ ബഹുഭൂരിപക്ഷത്തിനും മരുന്നുകള്‍ ആവശ്യമില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഞങ്ങൾ അവലോകനം ചെയ്ത മിക്ക കുറിപ്പുകളിലും നിരവധി കോവിഡ് കിറ്റുകളും സംയോജിത മരുന്നുകളും കണ്ടിരുന്നുവെന്നും വിറ്റാമിൻ കോമ്പിനേഷനുകൾ, അസിത്രോമൈസിൻ, ഡോക്സിസൈക്ലിൻ, ഹൈ­ഡ്രോ­ക്സിക്ലോറോക്വിൻ, ഫാവിപിരാവിർ, ഐവർമെക്റ്റിൻ എന്നിവ കോവിഡ് ചികിത്സയ്ക്ക് നിർദേശിക്കുന്നത് യുക്തിരഹിതമാണെന്നും വ്യക്തമാക്കി.

റാപിഡ് ആന്റിജൻ അല്ലെങ്കിൽ ആര്‍ടി പിസിആർ ടെസ്റ്റിന് ശേഷം ബഹുഭൂരിപക്ഷം രോഗികൾക്കും അധിക ഡയഗ്നോസ്റ്റിക്സ് ആവശ്യമില്ല. മുമ്പ് രോഗം ബാധിച്ചവരോ വാക്സിനേഷൻ സ്വീകരിച്ചവരോ ആണെങ്കില്‍ ഒമിക്രോൺ വകഭേദം വഴിത്തിരിവുകൾ ഉണ്ടാക്കിയേക്കാമെന്നും, രോഗാവസ്ഥയും മരണനിരക്കും അവരിൽ കുറവായിരിക്കുമെന്നതിനും തെളിവുകളുണ്ട്.

ഇപ്പോഴും അശാസ്ത്രീയമായി രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത് തുടരുന്നു. അനാവശ്യമായ ആശുപത്രി വാസം അവരുടെ സാമ്പത്തിക ഭാരം വർധിപ്പിക്കുന്നതിന് പുറമേ, അടിയന്തര സാഹചര്യങ്ങൾക്കായി ആശുപത്രി കിടക്ക കണ്ടെത്താൻ കഴിയാത്ത ലക്ഷക്കണക്കിന് കോവിഡിതര രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നു. രണ്ട് വർഷമായി, ഈ അനാവശ്യ സമ്പ്രദായങ്ങൾ തുടരാൻ അനുവദിക്കുന്നതില്‍ ഒരു ന്യായീകരണവുമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish sum­ma­ry: Covid: Experts warn gov­ern­ments not to con­tin­ue unsci­en­tif­ic treatment

you may also like this video

Exit mobile version