Site icon Janayugom Online

കോവിഡ് മൂന്നാംതരംഗം: മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കി

കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന് മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. 48 ആശുപത്രികളിൽ പീഡിയാട്രിക് വാർഡുകള്‍ സജ്ജമാക്കാനും, ഐസിയുകളുടെ 60 ശതമാനം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംസ്ഥാന കോവിഡ് കൺട്രോൾ റൂം സന്ദർശിച്ച് നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
490 ഓക്സിജൻ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകൾ, 158 എച്ച്ഡിയു കിടക്കകൾ, 96 ഐസിയു കിടക്കകൾ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നത്. മൂന്നാം തരംഗം മുന്നിൽ കണ്ട് വലിയ പ്രവർത്തനങ്ങളാണ് വകുപ്പ് നടത്തി വരുന്നത്. ആശുപത്രികളിൽ ഐസിയു, ഓക്സിജൻ കിടക്കകൾ എന്നിവ വർധിപ്പിച്ചു വരുന്നുണ്ട്. ഇതോടൊപ്പം ഓക്സിജന്‍ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തില്‍ കൺട്രോൾ റൂം ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുന്‍പേ കോവിഡ് കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കിയിരുന്നു. അന്ന് മുതൽ ഇന്നുവരെ ഒന്നേ മുക്കാൽ കൊല്ലമായി വിശ്രമമില്ലാത്ത പ്രവർത്തനങ്ങളാണ് കൺട്രോൾ റൂം ചെയ്യുന്നത്. ഇതേ മാതൃകയിൽ 14 ജില്ലകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിച്ചുവരുന്നു. ഡോക്ടർമാർ ഉൾപ്പെടെയുള്ള നൂറോളം ആരോഗ്യ വിദഗ്ധരാണ് കൺട്രോൾ റൂമിൽ പ്രവർത്തിക്കുന്നത്. ഓരോ ദിവസവും പ്രത്യേക അവലോകന യോഗം കൂടിയാണ് കോവിഡിനെതിരായ പുതിയ തന്ത്രങ്ങളും പ്രതിരോധ പദ്ധതികളും ആവിഷ്ക്കരിക്കുന്നത്. കോവിഡ് സംബന്ധമായ എല്ലാ കാര്യങ്ങളുടേയും ഏകോപനവും കൺട്രോൾ റൂമിലാണ് നടക്കുന്നത്.

Eng­lish Sum­ma­ry: Covid Third Wave: Prepa­ra­tions intensified

you may also like this video;

Exit mobile version