Site iconSite icon Janayugom Online

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനം സമാപിച്ചു; എസ് സോളമന്‍ ജില്ലാ സെക്രട്ടറി

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ സെക്രട്ടറിയായി എസ് സോളമനെ (57) തെരഞ്ഞടുത്തു. നൂറനാട് പടനിലം സ്വദേശിയാണ്.
പന്തളം എൻഎസ്എസ് കോളജ് വിദ്യാർത്ഥിയായിരിക്കെ എഐഎസ്എഫ് പ്രവർത്തകനായി സംഘടനാപ്രവർത്തനം ആരംഭിച്ചു. നൂറനാട് ഗ്രാമപഞ്ചായത്ത് അംഗം, എഐവൈഎഫ് നൂറനാട് മണ്ഡലം സെക്രട്ടറി, ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സിപിഐ നൂറനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി, മാവേലിക്കര മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, മണ്ഡലം സെക്രട്ടറി എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ്. അഭിഭാഷകനായ ഇദ്ദേഹം ജില്ലാ കോടതിയിലെ ഗവൺമെന്റ് പ്ലീഡറായി പ്രവർത്തിച്ചിട്ടുണ്ട്. 

തൊഴിൽ അല്ലെങ്കിൽ ജയിൽ സമരം, നവോദയ സമരം തുടങ്ങി നിരവധി യുവജന സമരങ്ങൾക്ക് നേതൃത്വം വഹിച്ചു. ഭാര്യ: ദീപ. മക്കൾ: ദേവിക, ദീപക്. ഇരുവരും വിദ്യാർത്ഥികളാണ്. അഞ്ചു കാൻഡിഡേറ്റ് മെമ്പർമാരടക്കം 57 അംഗ ജില്ലാ കൗൺസിലിനേയും 52 പേരെ സംസ്ഥാന സമ്മേളന പ്രതിനിധികളായും സമ്മേളനം തെരഞ്ഞെടുത്തു. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് മറുപടി പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗം ജി കൃഷ്ണപ്രസാദ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. 

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ, ദേശീയ കൗൺസിൽ അംഗങ്ങളായ ജെ ചിഞ്ചുറാണി, പി പ്രസാദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫ്, പുതിയ ജില്ലാ സെക്രട്ടറി എസ് സോളമൻ എന്നിവര്‍ സംസാരിച്ചു. എൻ ശ്രീകുമാർ നന്ദി പറഞ്ഞു.

Exit mobile version