Site icon Janayugom Online

സി പി ഐ (എം) പാർട്ടി കോൺഗ്രസ്: രാഷ്ട്രീയ പ്രമേയത്തിൽ ചർച്ച തുടങ്ങി

സിപിഐ എം പാർട്ടി കോൺഗ്രസിന്റെ രണ്ടാം ദിവസം കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതു ചർച്ച ആരംഭിച്ചു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബുധനാഴ്ചയാണ് കരട് രാഷ്ട്രീയ പ്രമേയവും അതു സംബന്ധിച്ചു വന്ന പ്രധാന ഭേദഗതികളും പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ചത്. 4001 ഭേദഗതികളാണ് സമയ പരിധിക്കുള്ളിൽ കേന്ദ്ര കമ്മിറ്റി മുമ്പാകെ വന്നതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. 

സിപിഐ എം ഉൾപാർട്ടി രീതി അനുസരിച്ച് കരട് രാഷ്ട്രീയ പ്രമേയം രണ്ടു മാസം മുന്നേ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല എല്ലാ പാർടി അംഗങ്ങൾക്കും നേരിട്ട് കേന്ദ്ര കമ്മിറ്റിക്കു മുന്നിൽഭേദഗതികൾ നിർദ്ദേശിക്കാനുള്ള അവകാശവും ഉണ്ടായിരുന്നു. സമയ പരിമിതിക്കുള്ളിൽ കേന്ദ്ര കമ്മിറ്റിക്കു ലഭിച്ച എല്ലാ ഭേദഗതികളും പരിഗണിക്കുകയും പാർട്ടി കോൺഗ്രസിന് മുന്നേ അതൊരു റിപ്പോർട്ട്‌ ആയി കേന്ദ്ര കമ്മിറ്റി സ്വീകരിച്ച ഭേദഗതികൾ ചേർത്ത് ജനറൽ സെക്രട്ടറി പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുകയായിരുന്നു.
കരട് രാഷ്ട്രീയ പ്രമേത്തിൻ മേലെയുള്ള ചർച്ചയിൽ വ്യാഴാഴ്ച ഉച്ച വരെ പി രാജീവ് (കേരളം ), ശ്രീജൻ ഭട്ടാചാര്യ (പശ്ചിമബംഗാൾ ), ആർ ഭദ്രി (തമിഴ്നാട് ), ഉദയ് നർക്കർ (മഹാരാഷ്ട്ര ), ഹരിപാദ ദാസ് (ത്രിപുര ), ലാലൻ ചൗധരി (ബിഹാർ ), രാം ഗോപാൽ (ആന്ധ്രാ പ്രദേശ് ), പ്രകാശ് വിപ്ലവ് (ജാർഖണ്ഡ് ), ജനാർദ്ദൻ പതി (ഒഡിഷ ) ഇസ്ഫക്കർ റെഹ്മാൻ (ആസ്സാം ), ധുലി ചന്ദ് (രാജസ്ഥാൻ ), ബാലകൃഷ്ണ ഷെട്ടി (കർണാടക ) എന്നിവർ പങ്കെടുത്തു.

ജനങ്ങൾക്ക്‌ ദുരിതം സൃഷ്ടിച്ചു കൊണ്ട് മനുഷ്യത്വ രഹിതമായ രീതിയിലാണ് കേന്ദ്ര സർക്കാർ പെട്രോൾ ഡീസൽ വില നിത്യേന വർധിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. എൻ ഡി എ ഭരണകൂടം ഏർപ്പെടുത്തിയ അധിക നികുതി പിൻവലിക്കണം. ധനിക വിഭാഗത്തിന് നിയന്ത്രണവും നികുതിയും ഏർപ്പെടുത്തി പെട്രോളിയും ഉൽപ്പന്നങ്ങളുടെ വിലയിൽ കുറവ് വരുത്തുകയും പെട്രോളിയം മേഖലയിലെ പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യ വൽക്കരിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യണം — പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് ലോകത്തെ നാൽപതോളം സഹോദര കമ്മ്യൂണിസ്റ്റ്‌ പാർട്ടികളിൽ നിന്നും തൊഴിലാളി പാർട്ടികളിൽ നിന്നുമുള്ള സന്ദേശം ലഭിച്ചതായും യെച്ചൂരി അറിയിച്ചു.

Eng­lish Summary:CPI (M) Par­ty Con­gress: Polit­i­cal debate begins
You may also like this video

Exit mobile version