Site icon Janayugom Online

സിപിഐ സംഘം ലഖിംപൂരിലേക്ക്

രക്തസാക്ഷികളായ കർഷകരുടെയും പത്രപ്രവർത്തകന്റെയും കുടുംബങ്ങളെ സിപിഐ പ്രതിനിധി സംഘം വെള്ളിയാഴ്ച ഖിംപൂരിലും ബഹ്‌റൈച്ചിലുമെത്തി സന്ദര്‍ശിക്കും. പാര്‍ട്ടി കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ ഡോ. കെ ഗിരീഷിന്റെ നേതൃത്വത്തിലാണ് സിപിഐ പ്രതിനിധി സംഘം എത്തുക.

കേന്ദ്ര സഹമന്ത്രിയുടെയും മകന്റെയും ആക്രമണത്തിൽ വീരമൃത്യുവരിച്ച കർഷകരുടെയും മാധ്യമപ്രവർത്തകരുടെയും കുടുംബങ്ങളെ പ്രതിനിധി സംഘം സന്ദർശിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും സ്ഥലം പരിശോധിക്കുകയും ചെയ്യും. പ്രതിനിധി സംഘത്തിൽ ഡോ. ഗിരീഷിനെ കൂടാതെ, പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജേഷ് തിവാരി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ രഘുരാജ് സിങ്, ഹർപാൽ സിങ് ഭോജ്വാൾ, എം ഡി സലിം, വിജയ് ത്രിവേദി, അഖില ഭാരതീയ നൗജവാൻ സഭയുടെ സംസ്ഥാന പ്രസിഡന്റ് വിനയ് പഥക്, കർഷക നേതാവ് ഗംഗാ സിംഗ് എന്നിവരും സംഘത്തിലുണ്ടാകും.

ലഖിംപൂരിലെ കര്‍ഷകമരണത്തില്‍ കേന്ദ്രമന്ത്രിയുടെ മകന് വ്യക്തമായ പങ്കുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചതായാണ് എഫ്ഐആറില്‍ പറയുന്നത്. ലഖിംപൂരില്‍ കര്‍ഷകര്‍ക്ക് നേരെ ഇടിച്ചുകയറിയ വാഹനത്തില്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നും ആള്‍ക്കൂട്ടത്തിന് നേരെ ഇയാള്‍ വെടിവച്ചെന്നും എഫ്ഐആറില്‍ പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ആശിഷ് കരിമ്പ് തോട്ടത്തിലേക്ക് ഓടി ഒളിക്കുകയായിരുന്നു. മകന്‍ സംഭവസ്ഥലത്തില്ലായിരുന്നെന്ന കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്.

കേന്ദ്രസഹ മന്ത്രി അജയ് മിശ്ര രാജിവയ്ക്കും വരെ പ്രതിഷേധം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷകരുടെ പ്രക്ഷോഭത്തിന് സിപിഐ ഉള്‍പ്പെടെ ഇടതുപാര്‍ട്ടികളുടെയും പ്രതിപക്ഷ സംഘടനകളുടെയും പിന്തുണയുണ്ട്.

Eng­lish Sum­ma­ry : CPI team to vis­it Lakhim­pur on saturday

You may also like this video :

Exit mobile version