ഒരു പരാതി ലഭിക്കുമ്പോൾ അതിൻ്റെ സത്യസന്ധതയോ വിശ്വാസ്യതയോ പരിശോധിക്കേണ്ടത് പൊലീസിൻ്റെ ജോലിയല്ലെന്ന് സുപ്രീം കോടതി ആവർത്തിച്ചു. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം വെളിപ്പെടുന്ന പരാതി ലഭിച്ചാൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടത് പോലീസിൻ്റെ കടമയാണെന്ന് കോടതി വ്യക്തമാക്കി.
“പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിഞ്ഞാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടത് പൊലീസിൻ്റെ കടമയാണ്. പ്രസ്തുത വിവരങ്ങളുടെ ആധികാരികതയിലും വിശ്വാസ്യതയിലും പോലീസ് കടക്കേണ്ടതില്ല. ആധികാരികതയോ വിശ്വാസ്യതയോ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള മുൻവ്യവസ്ഥയല്ല”, ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഡൽഹി മുൻ പൊലീസ് കമ്മീഷണർ നീരജ് കുമാറിനെതിരെയുള്ള പരാതിയിൽ ഹൈക്കോടതി കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന പരാമർശം.

