Site icon Janayugom Online

സ്ത്രീകള്‍ക്കെതിരായ കുറ്റക‍‍ൃത്യങ്ങളില്‍ 2021 ല്‍ 46 ശതമാനം വര്‍ധന

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പരാതികളിൽ 2021ലെ ആദ്യ എട്ട് മാസങ്ങളിൽ 46 ശതമാനം വർധനവുണ്ടായെന്നും ഇതിൽ പകുതിയിലേറെയും ഉത്തർപ്രദേശിൽ നിന്നുള്ളതാണെന്നും ദേശീയ വനിതാ കമ്മിഷൻ. 

ജനുവരി മുതൽ ഓഗസ്റ്റ് വരെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ 19,953 പരാതികൾ വനിതാ കമ്മിഷന് ലഭിച്ചു. 2020ലെ സമാന കാലയളവിൽ ഇത് 13,618 ആയിരുന്നു. 19,953 പരാതികളിൽ, ഏറ്റവും കൂടുതൽ പരാതികൾ (7,036) മാന്യമായി ജീവിക്കാനുള്ള അവകാശത്തിന് കീഴിൽ വരുന്നതാണ്. ഗാർഹിക പീഡനത്തിന്റെ 4,289 പരാതികളും സ്ത്രീധന പീഡനം സംബന്ധിച്ച 2,923 പരാതികളും ലഭിച്ചതായി കമ്മിഷന്‍ അറിയിച്ചു. സ്ത്രീകളോടുള്ള അപമാനകരമായ പെരുമാറ്റമോ പീഡനമോ സംബന്ധിച്ച് 1,116 പരാതികളും ലഭിച്ചിട്ടുണ്ട്.

ബലാത്സംഗത്തിന്റെയും ബലാത്സംഗ ശ്രമത്തിന്റെയും 1,022 പരാതികളും സൈബർ കുറ്റകൃത്യങ്ങളുടെ 585 പരാതികളും ലഭിച്ചതായി വനിതാ കമ്മിഷന്‍ കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വച്ച് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഉത്തർപ്രദേശിൽ നിന്നാണ്(10,084), ഡൽഹി (2,147), ഹരിയാന (995), മഹാരാഷ്ട്ര (974) എന്നിങ്ങനെയും പരാതികളുണ്ട്.പതിവായി ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിനാൽ സ്ത്രീകൾ അവർക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ അവബോധരാണ്. അതുകൊണ്ട് തന്നെ പരാതികളും വർധിക്കുന്നതായും കമ്മിഷന്‍ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു.
eng­lish summary;Crimes against women will increase by 46% by 2021
you may also like this video;

Exit mobile version