Site icon Janayugom Online

കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു;കെ സി വേണുഗോപാലിനെതിരേ പടയൊരുക്കം,23ജിക്കു പിന്തുണയുമായി നിരവധിനേതാക്കള്‍

യുപി അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാകുന്നു. രാഹുല്‍ഗാനിയെ നിശിതമായി വിമര്‍ശിച്ച് കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തു വന്നിരിക്കുന്നു

എന്നാല്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പ്രവര്‍ത്തക സമിതിയില്‍ കുടുംബാധിപത്യത്തെ അംഗീകരിക്കുന്നവര്‍ രാഹുല്‍-പ്രിയങ്കക്കായി മുറവിളി കൂട്ടുകയാണ്,സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പദവിയിൽനിന്ന്‌ കെ സി വേണുഗോപാലിനെ നീക്കുന്നതടക്കം ജി23 നേതാക്കൾ മുന്നോട്ടുവച്ചിട്ടുള്ള അഴിച്ചുപണി നിർദേശത്തിൽ തീരുമാനമെടുക്കാനാകാതെ കോൺഗ്രസ്‌ നേതൃത്വം. ചുരുങ്ങിയ കാലയളവിൽ വിശ്വസ്‌തനായിമാറിയ വേണുഗോപാലിനെ മാറ്റുന്നതിൽ രാഹുലിനും പ്രിയങ്കയ്‌ക്കും താൽപ്പര്യമില്ല.

വേണുഗോപാലിന്റെ പ്രവർത്തനശൈലിയോട്‌ ജി23ലെ ഭൂരിഭാഗം നേതാക്കൾക്കും വിയോജിപ്പാണ്‌. ഉത്തരേന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച്‌ ഒരു ധാരണയും വേണുഗോപാലിന്‌ ഇല്ലെന്നും നേതാക്കളെപ്പോലും അറിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സമീപകാലത്ത്‌ പല മുതിർന്ന നേതാക്കളും കോൺഗ്രസ്‌ വിട്ടുപോയതിലും വേണുഗോപാലിന്റെ പ്രവർത്തനരീതിയും സമീപനവും കാരണമായി. അഞ്ചു സംസ്ഥാനങ്ങളിലെ ദയനീയ തോൽവിയുടെ ഉത്തരവാദിത്വത്തിൽനിന്ന്‌ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ വേണുഗോപാലിന്‌ മാറിനിൽക്കാനാകില്ലെന്നാണ്‌ ജി23 നേതാക്കളുടെ വാദം. തോൽവിക്കു പിന്നാലെ അഞ്ചു സംസ്ഥാനങ്ങളിലെയും പിസിസി പ്രസിഡന്റുമാരെ മാറ്റിയ നേതൃത്വം എന്തുകൊണ്ട്‌ സംഘടനാ ജനറൽ സെക്രട്ടറിയെ സംരക്ഷിക്കുന്നുവെന്ന ചോദ്യവും ഇവർ ഉയർത്തുന്നു

നിലവിൽ ബിജെപിയെ എതിരിടാൻ കോൺഗ്രസിനാകില്ലെന്നും സമ്പൂർണ അഴിച്ചുപണിയാണ്‌ പാർടിയെ ശക്തിപ്പെടുത്താൻ പോംവഴിയെന്നും ജി23ലെ നവാഗതനായ മണിശങ്കർ അയ്യർ പറഞ്ഞു. സോണിയാ കുടുംബത്തിന്റെ വിശ്വസ്‌തനായിരുന്ന അയ്യർ കഴിഞ്ഞ ദിവസം ഗുലാംനബി ആസാദിന്റെ വസതിയിൽ ചേർന്ന ജി23 യോഗത്തിൽ പങ്കെടുത്തിരുന്നു. ജി23 വിമതപക്ഷമല്ലെന്നും കോൺഗ്രസിന്റെ ഭാഗമാണെന്നും അയ്യർ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിന് ശേഷം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ താന്‍ ജി23 ഗ്രൂപ്പില്‍ ചേര്‍ന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മണിശങ്കര്‍ അയ്യരുടെ പ്രതികരണം.ജി23 ഗ്രൂപ്പും കോണ്‍ഗ്രസ് ഹൈക്കമാന്റും തമ്മില്‍ തര്‍ക്കമൊന്നുമില്ലെന്നും അത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

ജി23 ഗ്രൂപ്പ് ഗാന്ധി കുടുംബത്തിന് പിന്നാലെ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജി — 23 കോണ്‍ഗ്രസിനുള്ളിലെ വിഭാഗമല്ല. ഇത് സംബന്ധിച്ച വാദങ്ങള്‍ മാധ്യമങ്ങളുടെ കെട്ടുകഥയാണ്. ഞങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗമാണ്. ജി23 ന്റെ ലക്ഷ്യം ഗാന്ധി കുടുംബമല്ല, ഞങ്ങളുടെ ലക്ഷ്യം ബി ജെ പിയാണെന്നും അദ്ദേഹം പറഞ്ഞു.ജി 23 നേതാക്കളും ഗാന്ധി കുടുംബത്തിലെ അംഗങ്ങളും തമ്മില്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചകള്‍ നന്നായി നടന്നിട്ടുണ്ടെന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തങ്ങളുടെ ശുപാര്‍ശകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നുണ്ടെന്നും മുന്‍ കേന്ദ്ര മന്ത്രി പറയുന്നു

രാഹുല്‍ ഗാന്ധിയുമായുള്ള ജി23 അംഗം ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ കൂടിക്കാഴ്ച വളരെ സൗഹാര്‍ദ്ദപരമായിരുന്നു എന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ഈ ആഴ്ച ആദ്യം നടന്ന ജി 23 ഗ്രൂപ്പിന്റെ തുടര്‍ച്ചയായ യോഗങ്ങളില്‍ ക്രിയാത്മകമായ പല തീരുമാനങ്ങളും ആശയങ്ങളും ഉരുത്തിരിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഗുലാം നബി ആസാദ് വെള്ളിയാഴ്ച അവരുടെ വസതിയില്‍ നടത്തിയ ചര്‍ച്ച വളരെ യോജിപ്പും ക്രിയാത്മകവുമായ വ്യായാമമായിരുന്നുവെന്നും മണിശങ്കര്‍ അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ എല്ലാ നിര്‍ദ്ദേശങ്ങളും കോണ്‍ഗ്രസ് ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും, അതായത് ഇടക്കാല അധ്യക്ഷനില്‍ നിന്നും രാഹുല്‍ ഗാന്ധിയില്‍ നിന്നും ഞങ്ങള്‍ക്ക് വളരെ നല്ല അഭിപ്രായമാണ് ലഭിക്കുന്നത്,’ അദ്ദേഹം പറഞ്ഞു. അടുത്ത കാലത്തായി പാര്‍ട്ടിയില്‍ ചില ദൗര്‍ബല്യങ്ങള്‍ കടന്നുവന്നിട്ടുണ്ടെന്ന് സമ്മതിച്ച മണിശങ്കര്‍ അയ്യര്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിട്ട് വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിന് ഒരു രൂപവുമില്ലെന്നും വ്യക്തമാക്കി. സംഘടനാപരമായ നവീകരണം മാത്രമാണ് ഏക പരിഹാരം എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന് ഇന്ന് ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും ഞങ്ങള്‍ തിരിച്ചറിയുന്നുവെന്നും മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏഴോ എട്ടോ വര്‍ഷത്തിനിടയില്‍ ഞങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ വികസിച്ച ഈ വ്യക്തമായ ബലഹീനതകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് സ്വയം ശക്തിപ്പെടണം, മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ശേഷം 2020 — ല്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയത് മുതല്‍ സംഘടനയുടെ പുനഃസംഘടനയ്ക്ക് ജി23 നേതാക്കള്‍ നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ സമീപകാല മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ തലങ്ങളിലും കൂട്ടായതും ഉള്‍ക്കൊള്ളുന്നതുമായ നേതൃത്വത്തിനും തീരുമാനങ്ങള്‍ എടുക്കുന്നതിനുമുള്ള’ ആവശ്യങ്ങളില്‍ ജി 23 ഗ്രൂപ്പ് കൂടുതല്‍ ശക്തമായി വളര്‍ന്നു.

എന്നാല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിനെ ഒരു തരത്തിലും തുരങ്കം വെക്കരുതെന്നും നേതാക്കള്‍ പറയുന്നുണ്ട്. കപില്‍ സിബല്‍, ഗുലാം നബി ആസാദ്, ശശി തരൂര്‍ തുടങ്ങിയവരാണ് ജി 23 ഗ്രൂപ്പിലെ പ്രധാനികള്‍.കോൺഗ്രസിനെ ശക്തിപ്പെടുത്താൻ എല്ലാവരും യോജിച്ച്‌ നിൽക്കേണ്ട ഘട്ടമാണെന്ന്‌ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഗുലാംനബി വർഷങ്ങളായി കോൺഗ്രസ്‌ പാർടിയിലുണ്ട്‌. അദ്ദേഹത്തിന്‌ എല്ലാ കാര്യവും നന്നായി അറിയാം. ജി23 നേതാക്കളുടെ അഭിപ്രായം അദ്ദേഹം സോണിയയെ അറിയിച്ചിട്ടുണ്ട്‌.

തോൽവിക്ക്‌ എല്ലാവരും ഉത്തരവാദികളാണ്‌. സോണിയാ കുടുംബത്തെ മാത്രമായി പഴിക്കുന്നതിൽ കാര്യമില്ല–- ഖാർഗെ പറയുന്നു. രാജ്യത്തെ ബിജെപി ഉയര്‍ത്തുന്ന തീവ്രവാര്‍ഗ്ഗീയതയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നു തെളിഞ്ഞിരിക്കുന്നതായി പലസംസ്ഥാനങ്ങളില്‍ നിന്നുമുള്ള പാര്‍ട്ടി അണികളും, നേതാക്കളും വ്യക്തമാക്കിയിരിക്കുന്നു. കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുവാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നില്ലന്നും അവരില്‍ അഭിപ്രായം ശക്തമാണ്

Eng­lish Sum­ma­ry: Cri­sis inten­si­fies in Con­gress; Many lead­ers sup­port war against KC Venugopal

you may also like this video:

Exit mobile version