Site icon Janayugom Online

ഉക്രെയ്ന്‍ പ്രതിസന്ധിയില്‍ അസംസ്കൃത എണ്ണ വില കുതിച്ചുയരുന്നു; എണ്ണവില നൂറ് ഡോളറിലേക്ക്

ആഗോള എണ്ണവില ബാരലിന് നൂറ് ഡോളറിലേക്ക് കുതിക്കുന്നു. എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ആഗോള വിപണിയില്‍ ഇന്നലെ രേഖപ്പെടുത്തിയത്. എണ്ണവിലയിലെ കുതിച്ചുചാട്ടം വളർച്ചാ സാധ്യതകള്‍ ദുർബലപ്പെടുന്നതിനും പണപ്പെരുപ്പം വർധിപ്പിക്കുന്നതിനും ഇടയാക്കുന്നതിനാല്‍ ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് ഇരട്ട പ്രഹരമായി മാറും.

ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 3.85 ശതമാനം വര്‍ധനയാണ് ഇന്നലെയുണ്ടായത്. പ്രകൃതി വാതകം 4.15 ശതമാനം ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 99 ഡോളറിലാണ് ഇന്നലെ വില രേഖപ്പെടുത്തിയത്. 2021 ഡിസംബറില്‍ ഏകദേശം 70 ഡോളറിലുണ്ടായിരുന്ന വിലയാണ് കുതിച്ചുയര്‍ന്നത്. അടുത്തദിവസങ്ങളില്‍ തന്നെ വില 100 ഡോളറിലെത്തുമെന്ന് വിലയിരുത്തപ്പെടുന്നു.

കിഴക്കന്‍ ഉക്രെയ്നിലേക്ക് സൈന്യത്തെ അയക്കാനുള്ള റഷ്യന്‍ തീരുമാനമാണ് വിപണിയെ സ്വാധീനിച്ചത്. 2014 ഒക്ടോബറിലാണ് ഇതിന് മുമ്പ് എണ്ണവില നൂറ് ഡോളര്‍ കടന്നത്. കോവിഡ് മഹാമാരിയില്‍ നിന്നുള്ള വീണ്ടെടുക്കലിനെ എണ്ണവില പ്രതികൂലമായി ബാധിക്കും.

വില അസാധാരണ സ്വഭാവത്തിൽ ഉയരുന്നത് ലോകത്തുടനീളം പണപ്പെരുപ്പത്തിന് കാരണമാകും. ഫോസിൽ ഇന്ധനങ്ങളായ പെട്രോള്‍, ഡീസല്‍, കൽക്കരി തുടങ്ങിയവയാണ് ആഗോള സമ്പദ്‌വ്യവസ്ഥ ചലിക്കുന്നതിനാവശ്യമായ ഊർജത്തിന്റെ 80 ശതമാനത്തിലധികം നൽകുന്നത്. ഊർജ പ്രതിസന്ധി ആഗോള വിതരണ ശൃംഖലയിൽ സമ്മര്‍ദ്ദത്തിനിടയാക്കും. ചെലവ് വർധിപ്പിക്കുകയും അസംസ്കൃത വസ്തുക്കളുടെയും ചരക്കുകളുടെയും വിതരണത്തില്‍ കാലതാമസത്തിന് കാരണമാവുകയും ചെയ്യുന്നു. വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളെയായിരിക്കും ഇവ ഏറ്റവും കൂടുതൽ ബാധിക്കുക.

എണ്ണവില 120 ഡോളറും കടന്ന് ഉയർന്നാൽ ആഗോളമാന്ദ്യത്തിന് വഴിയൊരുക്കുകയും പണപ്പെരുപ്പം ഏഴ് ശതമാനത്തിലധികം വർധിപ്പിക്കുകയും ചെയ്യുമെന്ന് ജെപി മോര്‍ഗന്‍ അടക്കമുള്ള സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. വില പിടിച്ചുനിര്‍ത്തുന്നതിന് ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങൾ എണ്ണ ഉല്പാദനം ഉയർത്താൻ ഒപെകിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല.

ദിനംപ്രതി രാജ്യാന്തര വില ഉയരുമ്പോഴും ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ എണ്ണ വില ഉയരാത്തത് തെരഞ്ഞെടുപ്പ് നടക്കുന്നുവെന്നതിനാലാണെന്ന് വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ വിലയില്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം. അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മാര്‍ച്ച് എട്ടിനോ ഫലപ്രഖ്യാപനം വരുന്ന പത്തിനോ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടുമെന്നാണ് സൂചനകള്‍.

 

Eng­lish Sum­ma­ry: Crude oil prices soar in Ukraine cri­sis; Oil prices up to a hun­dred dollars

You may like this video also

Exit mobile version