Site iconSite icon Janayugom Online

ദളിത് യുവാവിനെ മര്‍ദ്ദിച്ച് മുഖത്ത് തുപ്പി: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എ വിവാദത്തില്‍

രാജസ്ഥാനില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഹവ്വ മഹല്‍ എംഎല്‍എ ബാല്‍മുകുന്ദ് ആചാര്യക്കെതിരെ കേസെടുത്ത് പൊലീസ്. ദളിത് യുവാവിനെ മര്‍ദിച്ച് മുഖത്തു തുപ്പിയ സംഭവുമായി ബന്ധപ്പെട്ടാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഏതാനും ദിവസം മുമ്പ് മണ്ഡലത്തിലെ ഗോമാംസം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ച സംഭവം വിവാദമായി മാറിയതിനു പിന്നാലെയാണ് ബാല്‍മുകുന്ദ് വീണ്ടും വിവാദത്തില്‍പ്പെട്ടത്. സുരജ്മാല്‍ റീഗര്‍ എന്ന ദളിത് വ്യക്തിയുടെ ഭൂമി തട്ടിയെടുത്ത വിഷയം ചോദ്യം ചെയ്തതിനാണ് തന്നെ എംഎല്‍എ മര്‍ദിച്ചതെന്നും മുഖത്ത് തുപ്പിയതെന്നും പരാതിയില്‍ പറയുന്നു. ഭൂമി തട്ടിയെടുത്ത വിഷയം ആരാഞ്ഞ് എംഎല്‍എയെ സമീപിച്ചപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും മുഖത്ത് തുപ്പുകയായിരുന്നുവെന്നും സുരജ്മാല്‍ പറഞ്ഞു. 

വിഷയത്തില്‍ പരാതിയുമായി ആദ്യം കര്‍ദാനി പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ച് പരാതി ബോധിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് പരാതി സ്വീകരിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സുരജ്മാല്‍ പറഞ്ഞു. എസ്‌സി, എസ്‍ടി ആക്ട് 323, ഐപിസി 341 എന്നിവ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗോമംസ വില്പന ശാലകള്‍ അടപ്പിച്ച വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും ബാല്‍മുകുന്ദിനെതിരെ കേസ് എടുത്തു. 

Eng­lish Sum­ma­ry: Dalit youth beat­en and spat on face: New­ly elect­ed BJP leader in controversy

You may also like this video

Exit mobile version