Site icon Janayugom Online

കനത്ത മഴയിലും ആലിപ്പഴ വർഷത്തിലും വ്യാപക കൃഷിനാശം

രാജസ്ഥാനിലുണ്ടായ കാലവർഷക്കെടുതിയിൽ വ്യാപക കൃഷിനാശം. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയും ആലിപ്പഴ വീഴ്ചയുമാണ്. ഇന്നും ശക്തമായ മഴ തുടരുന്നത് കനത്ത നഷ്ടമാണ് സൃഷ്ടിക്കുന്നത്. ഗോതമ്പ് കൃഷിയിടങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. ചില വിളകൾക്ക് 80 ശതമാനത്തോളം നാശനഷ്ടമുണ്ടായതായി കര്‍ഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വയലുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കി കളയാന്‍ കഴിഞ്ഞ രാത്രി ശ്രമം നടത്തിയെങ്കിലും മഴ വീണ്ടും ശക്തമാവുകയായിരുന്നു. സർക്കാർ ഇടപെട്ട് വയലുകളുടെയും വിളകളുടെയും നാശനഷ്ടം വിലയിരുത്താൻ സർവേ നടത്തുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് കർഷകർ പറഞ്ഞു. സർവേയ്ക്ക് ശേഷം സർക്കാർ കർഷകർക്ക് നഷ്ടപരിഹാരമായി കുറച്ച് തുക പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

രാജസ്ഥാനിലെ കാലാവസ്ഥ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് രാജസ്ഥാനിലെ പല ജില്ലകളിലും ബുധനാഴ്ച മഴ പെയ്തിരുന്നു. ബുധനാഴ്ച രാവിലെ എട്ടു വരെയുള്ള 24 മണിക്കൂറിനുള്ളിൽ ജയ്‌സാൽമീറിലെ ഫത്തേഗഢിൽ 26 മില്ലീമീറ്ററും ദുംഗർപൂർ ഒമ്പത് മില്ലീമീറ്ററും അജ്മീറിലെ സർവാദും ബാർമറിലെ സിന്ദ്രിയും ഏഴ് മില്ലീമീറ്ററും അജ്മീറിലെ അരനായി അഞ്ച് മില്ലീമീറ്ററും മഴ പെയ്തതായാണ് കണക്ക്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും രേഖപ്പെടുത്തിയതായി കാലാവസ്ഥ കേന്ദ്രം അധികൃതര്‍ പറഞ്ഞു. 14വരെ ഈ സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്.

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും നേരിയതോ മിതമായതോ ആയ ഇടിമിന്നലുണ്ടാകുമെന്ന് അറിയിപ്പിൽ പറയുന്നു.

 

Eng­lish Sam­mury: Farm­ers wor­ried about the dam­age to crops due to unsea­son­al rains in Rajasthan

 

Exit mobile version