Site icon Janayugom Online

ഇന്ത്യയില്‍ നിന്നുള്‍പ്പെടെ 500 ദശലക്ഷം വാട്സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു; വില്‍പ്പനയ്ക്കെന്ന് പരസ്യം

ഏകദേശം 500 ദശലക്ഷം വാട്സ്ആപ്പ് ഉപഭോക്താക്കളുടെ ഫോണ്‍ നമ്പരുകള്‍ ചോര്‍ന്ന് വില്‍പ്പനയ്ക്കെത്തിയതായി വിവരം. എക്കാലത്തെയും ഏറ്റവും വലിയ ഡാറ്റാ ലംഘനമാണ് നടന്നിരിക്കുന്നത്. ഒരു ജനപ്രീയ ഹാക്കിംഗ് ഫോറത്തില്‍ 84 രാജ്യങ്ങളില്‍ നിന്നുള്ള വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ വില്‍പ്പനയ്ക്ക് വന്നതായി സൈബര്‍ ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 

അമേരിക്കയില്‍ നിന്ന് മാത്രം 32 ദശലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് വില്‍പ്പനയുടെ വിവരങ്ങള്‍ നല്‍കിയ വ്യക്തി അവകാശപ്പെടുന്നു. ഈജിപ്ത്, ഇറ്റലി, ഫ്രാൻസ്, യുകെ, റഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുമുള്ള കോടിക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങളും ഉണ്ട്. അമേരിക്കയില്‍ നിന്നുള്ള വിവരങ്ങള്‍ 7000 ഡോളറിനും യുകെയില്‍ നിന്നുള്ളത് 2500 ഡോളറിനുമാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇയാളുമായി ബന്ധപ്പെട്ടപ്പോള്‍ തെളിവിനായി യുകെയില്‍ നിന്നുള്ള 1097 പേരുടെ വിവരങ്ങള്‍ ഇയാള്‍ നല്‍കിയതായും സൈബര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിവരങ്ങളും ഫോണ്‍ നമ്പരുകളും പരിശോധിച്ചപ്പോള്‍ ഇതെല്ലാം വാട്സ്ആപ്പ് അക്കൗണ്ടുകളാണെന്ന് തെളിഞ്ഞിട്ടുണ്ട്. 

അതേസമയം തങ്ങള്‍ക്ക് എങ്ങനെയാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് വെളിപ്പെടുത്താൻ ഹാക്കര്‍ തയ്യാറായിട്ടില്ല. സ്മിഷിംഗ്, വിഷിംഗ് പോലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഈ നമ്പരുകള്‍ ഉപയോഗിക്കപ്പെടുക. ഉപഭോക്താവിന് ഒരു സന്ദേശം അയയ്ക്കുകയും ലിങ്കില്‍ ക്ലിക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും. പിന്നീട് ഉപഭോക്താവിനോട് ക്രെഡിറ്റ് കാര്‍ഡിന്റെയോ മറ്റ് വിവരങ്ങളോ ആവശ്യപ്പെടും. 

ഇത് ആദ്യമായല്ല മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നത്. കഴിഞ്ഞ വര്‍ഷം 60 ലക്ഷം ഇന്ത്യക്കാരുടേത് ഉള്‍പ്പെടെ 500 ദശലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ഫോണ്‍ നമ്പരുകളും മറ്റ് വിവരങ്ങളുമാണ് അന്ന് ചോര്‍ന്നത്.

Eng­lish Sum­mery: Data of 500 mil­lion What­sApp users leaked, on sale
You May Also Like this Video

Exit mobile version