Site icon Janayugom Online

ഡാറ്റാ സുരക്ഷാ ബില്‍; സ്റ്റാര്‍ട്ടപ്പുകളെ ഒഴിവാക്കിയേക്കും

ഡിജിറ്റൽ സ്വകാര്യ ഡാറ്റ സുരക്ഷാ ബില്ലിന് കീഴിലുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിന്ന് പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. ഏറെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. എന്നാല്‍ ഇളവ് ഒരു പരിമിത കാലയളവിലേക്ക് മാത്രമായിരിക്കും. ഐടി മേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനും തടസം സൃഷ്ടിക്കുന്നതാണ് ഡാറ്റാ സുരക്ഷാ ബില്ലിലെ വ്യവസ്ഥകളെന്ന് നേരത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആവശ്യമാണെങ്കിൽ വ്യക്തിവിവരങ്ങൾ ഉപയോഗിക്കാൻ സുരക്ഷാ ഏജൻസികൾക്കും സർക്കാരുകൾക്കും അധികാരം നൽകുന്നതാണ് ബില്‍. 

സര്‍ക്കാര്‍ ചോര്‍ത്തുന്നതും ശേഖരിക്കുന്നതുമായ വ്യക്തിഗത വിവരങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് ഗുണകരമാകാന്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളും ബില്ലില്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കൊണ്ടുവന്ന ബില്ലില്‍ പാര്‍ലമെന്ററി സമിതി 80 ഓളം ഭേദഗതികളാണ് നിര്‍ദ്ദേശിച്ചത്. ഇതിനെത്തുടര്‍ന്ന് ബില്‍ പിന്‍വലിച്ച് പുതിയ നിയമം അവതരിപ്പിക്കുകയായിരുന്നു. വ്യക്തികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ സംരക്ഷണം നൽകുന്നതായിരിക്കും പുതിയ നിയമമെന്ന് അടുത്തിടെ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. 

ദേശീയ സുരക്ഷയ്ക്കെതിരായ ഭീഷണികൾ, മഹാമാരികൾ അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ എന്നിവ പോലുള്ള അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ പരിശോധിക്കുകയുള്ളൂ. അല്ലാത്ത സന്ദർഭങ്ങളിൽ വിവരാവകാശ അപേക്ഷയിലൂടെ പോലും വ്യക്തിഗത വിവരങ്ങൾ ലഭ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ മാസം 17 വരെ കരട് ബില്ല് പൊതുജനാഭിപ്രായത്തിന് വിട്ടിരിക്കുകയാണ്. വരുന്ന ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റിന് മുമ്പാകെ കരട് സമര്‍പ്പിച്ചേക്കും.

Eng­lish Summary:Data Secu­ri­ty Bill; Start-ups may be excluded
You may also like this video

Exit mobile version