Site icon Janayugom Online

കർഷകന്റെ മരണം: കൃഷിചെയ്തതിന്റെ പണം ലഭിക്കാത്തതിനാലെന്നത് വ്യാജ പ്രചരണം

കര്‍ഷന്‍ ആത്മഹത്യ ചെയ്തത് നെല്‍കൃഷിയുടെ പണം ലഭിക്കാത്തതിനെ തുടര്‍ന്നാണെന്നത് വ്യാജ പ്രചരണമാണെന്ന് ബന്ധുക്കള്‍. അമ്പലപ്പുഴ വടക്ക് കൃഷി ഭവൻ പരിധിയിലെ നാലുപാടം പാടശേഖരത്തിൽ രണ്ട് ഏക്കറിൽ 2022–23 പുഞ്ച കൃഷിയാണ് കെ ആർ രാജപ്പൻ ചെയ്തിരുന്നത്. 3261 കിലോഗ്രാം നെല്ലാണ് സപ്ലൈക്കോയ്ക്ക് നൽകിയത്. ഇതിന്റെ പേ ഓർഡർ മെയ് 22 എന്നാണ് രേഖകളിൽ കാണുന്നത്. മെയ് 17 മുതൽ പേ ഓർഡർ ആയ കർഷകരിൽ 50,000ൽ താഴെ തുകയുള്ളവർക്കെല്ലാം സപ്ലൈക്കോയിൽ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്നും ഓണത്തിന് മുൻപ് തന്നെ തുക ലഭ്യമാക്കിയിട്ടുണ്ട്. 50,000ന് മുകളിൽ തുകയുള്ളവർക്ക് ഹാന്റലിംഗ് ചാർജും സംസ്ഥാന വിഹിതവും ചേർത്ത് കിലോയ്ക്ക് 7.92 രൂപ വെച്ച് രജിസ്റ്റർ ചെയ്ത അക്കൗണ്ടിലേക്ക് നേരിട്ട് നൽകിയിട്ടുണ്ട്.

രാജപ്പനും രജിസ്റ്റർ ചെയ്തിരുന്ന ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ ഹാന്റിലിങ്ങ് ചാർജും സംസ്ഥാന വിഹിതവും ചേർത്ത് 28,678 രൂപ നൽകിയിട്ടുണ്ട്. ബാക്കിയുള്ള 20.40 രുപ (കിലോയ്ക്ക്) പി ആർ എസ് ലോണായി കാനറ, എസ് ബി ഐ ബാങ്കുകൾ വഴിയാണ് നൽകിയിട്ടുള്ളത്. രാജപ്പന്റെ പേര് എസ്ബിഐയുടെ ലിസ്റ്റിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഓഗസ്റ്റ് 24ന് ഇത് സംബന്ധിച്ച പട്ടിക സപ്ളൈകോ എസ്ബിഐക്ക് നൽകിയിട്ടുണ്ട്. കർഷകനെ പലതവണ എസ്ബിഐ ബാങ്കിൽ നിന്നും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ലായെന്ന് ബാങ്ക് അധികൃതർ അറിയിച്ചതായി പാഡി ഓഫീസർ പറഞ്ഞു. മകൻ പ്രകാശൻ 1944 കിലോഗ്രാം നെല്ലാണ് സപ്ലൈക്കോയ്ക്ക് നൽകിയത്. ഇതിൽ സംസ്ഥാന വിഹിതമെല്ലാം ഉൾപ്പടുത്തിയുള്ള 15,396 രൂപ അദ്ദേഹത്തിന്റെ രജിസ്ട്രേഷനിൽ രേഖപ്പെടുത്തിയ അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ട്.

ബാക്കിയുള്ള 39,658 രൂപ ലോൺ പ്രോസസ് ചെയ്തു കഴിഞ്ഞതായും ഇത് അക്കൗണ്ടിൽ ക്രെഡിറ്റ് ആയെന്ന് ബാങ്ക് അധികൃതർ അറിയിച്ചതായും പാഡി ഓഫീസർ പറഞ്ഞു. കർഷകൻ രാജപ്പന്റെ മരണം നെല്ലിന്റെ തുക ലഭിക്കാത്തത് കൊണ്ടല്ലെന്നും ഇപ്രകാരം പ്രചരിക്കുന്ന വാർത്തകൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. 

Eng­lish sum­ma­ry: Death of farmer: Non-pay­ment of farm­ing is a false propaganda

You may also like this video

Exit mobile version