Site icon Janayugom Online

മോഡലുകളുടെ മരണം: ലഹരികലർത്തിയ പാനീയം യുവതികൾക്ക് നൽകിയെന്ന് സംശയം

മകളെ കുറിച്ച് ഓൺലൈൻ മാധ്യമങ്ങൾ അസത്യം പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച് കാർ അപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്റെ പിതാവ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. റോയി നശിപ്പിച്ചുവെന്ന് പറയപ്പെട്ടുന്ന സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാര്‍ഡ് ഡിസ്ക്ക് എത്രയും വേഗം കണ്ടെത്തണമെന്നും പിതാവ് അബ്ദുൾ കബീർ ആവശ്യപ്പെട്ടു. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതിനെ സ്വാഗതം ചെയ്യുന്നു. ഓൺലൈൻ മാധ്യമങ്ങളിൽ അനാവശ്യമായ വാർത്തകളാണ് പ്രചരിക്കുന്നത്. പൊലീസ് അറിയിച്ചുവെന്ന തരത്തിലാണ് ഓൺലൈൻ മാധ്യമങ്ങൾ നുണകൾ സൃഷ്ടിക്കുന്നതെന്നും ഇക്കാര്യത്തിലുള്ള ആശങ്ക കമ്മിഷണറെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. മകളുടെ മരണം സംബന്ധിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അബ്ദുൾ കബീർ ആവശ്യപ്പെട്ടു. 

യുവതികൾ പങ്കെടുത്ത ഡിജെ പാർട്ടിക്ക് എത്തിയവരുടെ മൊഴി ക്രൈംബ്രാഞ്ച് ശേഖരിച്ചു തുടങ്ങി. ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴി എടുക്കുന്നത്. പാർട്ടിക്കിടെ അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ചാണ് ആദ്യഘട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ലഹരി കലർത്തിയ പാനീയം യുവതികൾക്ക് നൽകിയതായി അന്വേഷണ സംഘം സംശയിക്കുന്നു. ഇതടക്കം തെളിയിക്കുന്നതിന് പാർട്ടിയിൽ പങ്കെടുത്തവരുടെ മൊഴികൾ ഏറെ നിർണായകമാണ്. ഡിജെ പാർട്ടിക്ക് പിന്നാലെ നമ്പർ 18 ഹോട്ടലിൽ തന്നെ നടത്തിയ മറ്റൊരു ലഹരി പാർട്ടിയിലേക്ക് ക്ഷണിച്ചുവെങ്കിലും അൻസി കബീറും മറ്റ് ചിലരും ക്ഷണം നിരസിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ലഹരി പാനിയം നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതിനിടെ കായലിലേക്ക് ഹാർഡ് ഡിസ്ക് വലിച്ചെറിഞ്ഞുവെന്ന ഹോട്ടൽ ഉടമ റോയി വയലാട്ടിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്കൂബ ഡൈവിങ് സംഘത്തെ ഉപയോഗിച്ച് കണ്ണങ്കടവ് പാലത്തിന് സമീപം തെരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:Death of mod­els: Sus­pi­cion of giv­ing intox­i­cat­ed drink to young women
You may also like this video

Exit mobile version