Site iconSite icon Janayugom Online

കോഴിക്കോട് 7വയസുകാരിയുടെ മരണം; അച്ഛനും രണ്ടാനമ്മയ്ക്കുമെതിരെ കൊലക്കുറ്റം നിലനില്‍ക്കും, വിചാരണക്കോടതി വിധി തള്ളി ഹൈക്കോടതി

കോഴിക്കോട് ബിലാത്തിക്കുളത്ത് ഏഴ് വയസ്സുകാരി അതിഥി എസ് നമ്പൂതിരി പട്ടിണിയും മര്‍ദനവും മൂലം മരിച്ച സംഭവത്തില്‍, കുട്ടിയുടെ അച്ഛൻ സുബ്രഹ്‌മണ്യൻ നമ്പൂതിരിക്കും രണ്ടാനമ്മ റംലബീഗം എന്ന ദേവിക അന്തർജനത്തിനുമെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. കൊലക്കുറ്റത്തിനുള്ള ശിക്ഷ വിധിക്കുന്നതിന് മുൻപ് പ്രതികൾക്ക് പറയാനുള്ളത് കേൾക്കുന്നതിനായി ഇരുവരെയും ഇന്ന് രാവിലെ 10.15ന് ഹൈക്കോടതിയിൽ ഹാജരാക്കാൻ കോഴിക്കോട് നടക്കാവ് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇരുവരെയും രാമനാട്ടുകരയിൽ നിന്ന് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത് ഹൈക്കോടതിയിലേക്ക് കൊണ്ടുപോയി. 

പ്രതികൾക്കെതിരേ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി രാജവിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ ഈ സുപ്രധാന ഉത്തരവ്. വിചാരണക്കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും വർഷം കഠിനതടവിനായിരുന്നു ശിക്ഷിച്ചിരുന്നത്. സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വന്നത്. പെൺകുട്ടിയുടെ പത്ത് വയസ്സുകാരനായ സഹോദരന്റെ സാക്ഷിമൊഴി ഉൾപ്പെടെയുള്ള തെളിവുകൾ പരിഗണിക്കുമ്പോൾ കൊലപാതകക്കുറ്റത്തിന് മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. അതിഥി മരിച്ചത് 2013 ഏപ്രിൽ 29നായിരുന്നു.

Exit mobile version