Site iconSite icon Janayugom Online

സ്വർണവ്യാപാരിയുടെ മരണം; പൊലീസിന്റെ ക്രൂരപീഡനമെന്ന് കുടുംബം

മോഷണ മുതൽ വാങ്ങിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത സ്വർണവ്യാപാരി മരിച്ചത് പൊലീസിന്റെ ക്രൂരമായ മർദനമാണെന്ന് മകൻ പി ആർ രതീഷ് ആരോപിച്ചു. ആലപ്പുഴയില്‍ വാർത്തസമ്മേളനത്തിലാണ് പൊലീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ചത്. മണ്ണഞ്ചേരി പൊന്നാട് പണിക്കാപറമ്പിൽ രാധാകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട ദൂരൂഹത നീക്കാൻ സമഗ്രമായ അന്വേഷണം നടത്തണം. മുഹമ്മയിലെ സ്വർണക്കടയിൽനിന്ന് ഈമാസം ആറിന് വൈകീട്ടാണ് മഫ്തിയിലെത്തിയ പൊലീസുകാർ അച്ഛനെ കൂട്ടികൊണ്ടുപോയത്. രാത്രി കട അടക്കാറായിട്ടും എത്താതിരുന്നതിനെത്തുടർന്ന് രാത്രി 9.30ന് വിളിച്ചെങ്കിലും താമസിക്കുമെന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. പിറ്റേന്ന് പുലർച്ച 3.50ന് കടുത്തുരുത്തി സ്റ്റേഷനിൽനിന്ന് വിളിച്ചു. 

രാവിലെ എത്തിയെങ്കിലും ഉച്ചക്ക് ഒന്നിനാണ് അച്ഛനെ കാണാതായത്. കണ്ടപ്പോൾ തന്നെ വളരെ അവശനായിരുന്നു. കവിളിൽ മർദനത്തിന്റെ പാടുകളുണ്ടായിരുന്നു. നടക്കാൻപോലും വയ്യാതെയായി. വൈകീട്ട് നാലിനാണ് കടയിലേക്ക് എത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടു പൊലീസുകാർ അകത്തേക്ക് കൂട്ടികൊണ്ടുപോയി തന്റെ കൺമുന്നിൽവെച്ച് മുഖത്ത് അടിക്കുകയും ചവിട്ടുകയും ചെയ്തതിന് പിന്നാലെ നിലത്തുവീണു. ഈസമയം കടുത്തുരുത്തി സി ഐ വെള്ളംപോലെ തോന്നിക്കുന്ന ഒരുദ്രാവകം എടുത്ത് മുഖത്തേക്ക് ഒഴിച്ചു. പിന്നീട് ബോധരഹിതനായ അദ്ദേഹത്തെ ജീപ്പിലേക്ക് വലിച്ചിഴച്ചാണ് കയറ്റിയത്. പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴങ്ങി. 146ഗ്രാം സ്വർണമാണെന്നാണ് പൊലീസുകാർ പറഞ്ഞത്. ഇതിനുശേഷം തൊണ്ടി മുതൽ എടുത്തതായും അറിയില്ല. സമീപത്തെ കടയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും കുടുംബം പറഞ്ഞു.

Exit mobile version