Site icon Janayugom Online

വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ ഇടിവ്

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ- സെപ്റ്റംബര്‍ പാദത്തിലെ ഇന്ത്യയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 6.2 ശതമാനമായി കുറഞ്ഞുവെന്ന് റോയിട്ടേഴ്സ് സര്‍വേ. ആദ്യ പാദത്തില്‍ രണ്ടക്കവളര്‍ച്ച (13.5 ശതനമാനം) കൈവരിച്ചിരുന്നെങ്കിലും ദുർബലമായ കയറ്റുമതിയും നിക്ഷേങ്ങളും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ല്‍ സമാനക്കാലയളവില്‍ മഹാമാരിയെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളില്‍ നിന്ന് കരകയറിയാണ് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യ 13.5 ശതനമാനം വളര്‍ച്ച കൈവരിച്ചത്. എന്നാല്‍ പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളെ നിയന്ത്രിക്കാന്‍ റിസര്‍വ ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ ആറ് ശതമാനമായി ഉയര്‍ത്തുന്നത് വരുംമാസങ്ങളിലും വളര്‍ച്ച മന്ദഗതിയിലാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

43 സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ പുതിയ പാദത്തിലെ വാര്‍ഷിക വളര്‍ച്ചാ പ്രവചനം ആര്‍ബിഐ പ്രവചിച്ച 6.3 ശതമാനത്തേക്കാള്‍ കുറവാണ്. 3.5 മുതല്‍ 6.2 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നാണ് സര്‍വേയില്‍ അഭിപ്രായം ഉയര്‍ന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ആഗോള മാന്ദ്യം രാജ്യത്തിന്റെ കയറ്റുമതിയെ സാരമായി ബാധിക്കുമെന്ന് അടുത്തിടെ ധനമന്ത്രാലയം പറഞ്ഞിരുന്നു. അതിനിടെ പലിശ നിരക്കുകള്‍ മേയിലെ നാല് ശതമാനത്തില്‍ നിന്ന് ആര്‍ബിഐ 5.9 ശതമാനമായി ഉയര്‍ത്തി. മാര്‍ച്ച് അവസാനത്തോടെ ഇതില്‍ 60 ബേസിസ് പോയിന്റിന്റെ വര്‍ധനവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിലവിലെ സാഹചര്യങ്ങള്‍ വന്‍ തിരിച്ചടിയാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. 

Eng­lish Summary:Decline in annu­al growth rate
You may also like this video

Exit mobile version