Site icon Janayugom Online

പരാജയം ഉറപ്പായ നരേന്ദ്രമോഡി അധികാരത്തിന് ദൈവത്തെ തുറുപ്പുചീട്ടാക്കുന്നു: ബിനോയ് വിശ്വം

binoy viswam

ജനക്ഷേമകാര്യങ്ങളൊന്നും ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാനില്ലാതെ പരാജയം മുന്നിൽ കാണുന്ന നരേന്ദ്രമോഡി അധികാരത്തിൽ തുടരാൻ ദൈവത്തെ തുറപ്പുചീട്ടാക്കുകയാണെന്ന് എഐടിയുസി ദേശീയ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വം പറഞ്ഞു. എഐടിയുസി ജില്ലാ സമ്മേളനം അടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ലക്ഷ്യത്തോടെയാണ് അയോധ്യയിലെ രാമക്ഷേത്രം ജനുവരിയിൽ സമർപ്പിക്കാൻ ഒരുങ്ങുന്നത്. വാത്മീകി പരിചയപ്പെടുത്തിയ രാമനെ ഇന്ത്യക്ക് അറിയാം. അത് പിതാവിന്റെ ആഗ്രഹപ്രകാരം രാജ്യവും അധികാരവും ഉപേക്ഷിച്ച് വനവാസം തിരഞ്ഞെടുത്ത രാമനാണ്.

പള്ളിപൊളിച്ച് അമ്പലം പണിയുന്നവരുടെ രാമനെ ഇന്ത്യക്ക് അജ്ഞാതമാണ്. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടു തേടാൻ മാത്രമാണ് ബിജെപി രാമനെ വിളിക്കുന്നത്. രാമനേക്കാൾ ബിജെപിക്ക് ചേരുന്നത് രാവണനാണ്. വാക്ക് മാറ്റിപ്പറയുന്ന രാവണ ഭക്തൻ മാത്രമാണ് നരേന്ദ്രമോഡി. ജനങ്ങളെ ബാധിക്കാത്ത വിഷയങ്ങൾ മാത്രമാണ് കേന്ദ്ര സർക്കാർ ചർച്ച ചെയ്യുന്നത്. തൊഴിലാളികളുടെ തൊഴിൽ സുരക്ഷ അവകാശങ്ങളെല്ലാം കാറ്റിൽ പറത്തി ലേബർ കോഡ് രാജ്യത്ത് നടപ്പിലാക്കി. കോർപ്പറേറ്റ് കൊള്ളക്കാർക്ക് കർഷകരെ അടിയറ വെക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന കാർഷിക നിയമം പിൻവലിപ്പിക്കാൻ കർഷകരുടെ ശക്തമായ പ്രക്ഷോഭം വേണ്ടി വന്നു. എന്നിട്ടും സർക്കാർ കാർഷിക വിളകൾക്ക് പ്രഖ്യാപിച്ച മിനിമം താങ്ങുവില നടപ്പിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ലോകജേതാവെന്ന് സ്വയം വിശേഷിപ്പിക്കുന്ന നരേന്ദ്രമോദി രാജ്യത്തെ പാവങ്ങളുടെ വിശപ്പിന്റെ വിളി മൂടിവെക്കാൻ മറ കെട്ടുന്നതിന് 4100 കോടി രൂപയാണ് ചിലവാക്കിയത്. ജി ഉച്ചകോടി നടക്കുന്ന വേളയിലായിരുന്നു ഇത്. തൊഴിലില്ലായ്മ രൂക്ഷമായി. ശിശുമരണ നിരക്ക് വർദ്ധിച്ചു. 

പട്ടിണിയും ദാരിദ്ര്യവും വ്യാപകമായി. തൊഴിലാളികളുടെയും കർഷകരുടെയും ജീവിതം കൂടുതർ ദുസ്സഹമായി. ഇതാണ് രാജ്യത്ത് നടക്കുന്ന അത്ഭുതങ്ങൾ. രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ ഭരണഘടന സ്ഥാപനങ്ങളെ ഉപയോഗിച്ച് റെയിഡ് നടത്തുക മാത്രമാണ് കേന്ദ്രസർക്കാരിന്റെ പ്രധാന പണി. രാജ്യത്തെ കൊള്ളയടിക്കുന്ന അംബാദി — അദാനി കമ്പനികളുടെ ഓഫീസുകളിൽ റെയിഡ് നടത്താൻ ഇഡിക്ക് മടിയാണ്. എന്നിട്ടും തുടർച്ച വേണമെന്നാണ് നരേന്ദ്രമോഡിയുടെ ആവശ്യം. വീണ്ടും ബിജെപി അധികാരത്തിൽ തുടർന്നാൽ കർഷകരുടെയും തൊഴിലാളികളുടെയും സാധാരണ മനുഷ്യരുടെയും ജീവിതം നരകതുല്യമാകും. അധ്വാനിക്കുന്നവരുടെ സംരക്ഷണത്തിന് ഉതകുന്ന നിയമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന നരേന്ദ്രമോഡിയെ പുറത്താക്കുക എന്നത് തൊഴിലാളികളുടെയും കർഷകരുടെയും പ്രധാന അ‍ജണ്ടയാകണം. സംസ്ഥാനത്തിന് അർഹമായ ജിഎസ് ടി വിഹിതം നൽകാതെയും പദ്ധതി വിഹിതം വെട്ടിക്കുറച്ചും വികസനത്തിന് കടമെടുക്കാവുന്ന വായ്പ പരിധി കുറച്ചും ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രസർക്കാർ. കേരളത്തിലെ എൽഡിഎഫ് സർക്കാർ രാജ്യത്തിന് തന്നെ മാതൃകയാണ്. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങൾ രാജ്യത്തിന് വഴി തെളിയിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Eng­lish Sum­ma­ry: Defeat­ed Naren­dra Modi trumps God for pow­er: Binoy Vishwam

You may also like this video

Exit mobile version