Site icon Janayugom Online

സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിലെ പ്രതി പിടിയിൽ

നഗരത്തിലെ കൊപ്പത്ത് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയ കേസിലെ മുഖ്യ പ്രതി പൊലീസ് പിടിയില്‍. കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം പുത്തൻ പീടിയേക്കൽ വീട്ടിൽ മൊയ്തീൻ കോയ (63) ആണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് ഇന്നലെ (19–9‑2021) അറസ്റ്റു ചെയ്തത്.
സെപ്റ്റംബർ 14 ന് രാത്രിയാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷോപ്പിംഗ് കോംപ്ലക്ലില്‍ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തി വന്നത് പോലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കോഴിക്കോട് ജില്ലയിലെ നല്ലളത്തു നിന്നും കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ എട്ട് വർഷമായി മേട്ടുപ്പാളയം സ്ട്രീറ്റിൽ കീർത്തി ആയുർവേദിക് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു മൊയ്തീൻ കോയ . സ്ഥാപനത്തിന്റെ പേരിൽ 200 ഓളം ജിയോ, ബി എസ് എന്‍ എല്‍ സിം കാർഡുകളാണ് ഇയാൾ എടുത്തിരുന്നത്. 

ഇവ ഉപയോഗിച്ച് ഇന്റർ നാഷണൽ ഫോൺ കോളുകൾ സാധാരണ കോളുകളാക്കി മാറ്റം വരുത്തി സാമ്പത്തിക ലാഭം നേടുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ബി എസ് എന്‍ എല്‍ കോയ എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ ആവശ്യക്കാര്‍ക്ക് സിം ലഭ്യമാക്കിയിരുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ പറഞ്ഞു. മൊയ്തീൻ കോയയുടെ മകൻ ഷറഫുദ്ദീന് ചേവായൂർ പോലീസ് സ്റ്റേഷനിലും, സഹോദരൻ ഷബീറിന് കോഴിക്കോട് പോലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന്റെ പേരില്‍ കേസ്സുകൾ നിലവിലുണ്ട്. ഇയാള്‍ക്കെതിരെ രണ്ട് മാസം മുമ്പ് മലപ്പുറം പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തിരുന്നു. 

വണ്ടൂരിലുള്ള തനിമ ബയോവേദിക് എന്ന സ്ഥാപനത്തിന്റെ മറവിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തിയിരുന്നതും പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞു വരവെയാണ് പാലക്കാട് നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്, ഡിവൈഎസ് പി ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ വാളയാർ ഐ ഒ പി മുരളീധരനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.

ENGLISH SUMMARY:Defendant arrest­ed in par­al­lel tele­phone exchange case
You may also like this video

Exit mobile version