Site icon Janayugom Online

ബൂസ്റ്റര്‍ ഡോസ് വിതരണം വൈകിപ്പിക്കുന്നത് ഇന്ത്യയില്‍ കോവിഡ് മരണനിരക്കില്‍ വര്‍ധനവുണ്ടാക്കുമെന്ന് പഠനം

booster dose

ബൂസ്റ്റര്‍ വാക്സിന്റെ വിതരണം വൈകുന്നത് കോവിഡ് മരണങ്ങളില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടാക്കുമെന്ന് പ്രമുഖ ഇന്ത്യന്‍ വൈറോളജിസ്റ്റ് ഷാദിഹ് ജമീല്‍. ഇംപീരിയല്‍ ഓഫ് കോളജ് ലണ്ടന്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് ഷാഹിദ് ജമീല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് വാക്സിന്‍ രണ്ട് ഡോസുകള്‍ക്ക് ശേഷം ഒമിക്രോണ്‍ ബാധിതര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് 20 ശതമാനം വരെ കുറവുണ്ടാകുമെങ്കിലും ബൂസ്റ്റര്‍ ഡോസ് കൂടി ലഭ്യമാകുകയാണെങ്കില്‍ പ്രതിരോധശേഷി 20 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്കും മരണത്തിനെതിരെയുള്ള പ്രതിരോധ സാധ്യത 30 ശതമാനത്തില്‍ നിന്നും 88 ശതമാനത്തിലേക്കും വര്‍ധിക്കുമെന്നും ‘ദ വയറിനുവേണ്ടി’ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ ജമീല്‍ പറഞ്ഞു.
ബൂസ്റ്റര്‍ ഡോസ് നല്‍കിയില്ലെങ്കില്‍ ഒമിക്രോണിനെത്തുടര്‍ന്നുണ്ടായേക്കാവുന്ന മാരക രോഗങ്ങളിലും മരണങ്ങളിലും കോവിഷീല്‍ഡ് വാക്സിന്‍ വളരെ കുറഞ്ഞ പ്രതിരോധ ശേഷിയേ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒമിക്രോണ്‍ അണുബാധയ്ക്കെതിരെ ബൂസ്റ്റര്‍ ഡോസ് ഇല്ലാത്തപക്ഷം വെറും മൂന്ന് ശതമാനം മാത്രം പ്രതിരോധ ശേഷി നല്‍കാനേ കോവിഷീല്‍ വാക്സിന് കഴിയുകയുള്ളൂവെന്നും ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കിയാല്‍ ഒമിക്രോണിനെതിരെ 39 ശതമാനം പ്രതിരോധ ശേഷയും ഡെല്‍റ്റ വകഭേദത്തിനെതിരെ 81 ശതമാനം പ്രതിരോധ ശേഷിയും കൈവരിക്കാമെന്നും പഠനത്തില്‍ പറയുന്നു. ഒമിക്രോണ്‍ ബാധയുടെ പരിണിതഫലങ്ങള്‍ ഇന്ത്യയില്‍ വ്യത്യസ്തമാകാനിടയില്ലെന്നും ദക്ഷിണാഫ്രിക്കയിലെയും യൂറോപ്പിലേയും സമാന സാഹചര്യമാണ് ഇവിടെയും ഉണ്ടാകുകയെന്നും പഠനം വിലയിരുത്തി.

ഇന്ത്യയിലെ 150 കേസുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒമിക്രോണ്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇരട്ടിക്കുന്നതായാണ് കാണാനാകുന്നത്. രാജ്യത്തെ ജനസംഖ്യയില്‍ 61 ശതമാനം പേര്‍ മാത്രമാണ് കോവിഡ് വാക്സിന്‍ ഡോസ് സ്വീകരിച്ചത്. അതില്‍ത്തന്നെ 40 ശതമാനം പേര്‍ മാത്രമാണ് രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചത്. അതിനര്‍ത്ഥം രാജ്യത്തെ 60 ശതമാനം പേരിലും ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ്.
ഫൈസര്‍ വാക്സിനേഷനുശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കിയകൊണ്ടുമാത്രം ദക്ഷിണാഫ്രിക്കയിലെ ഒമിക്രോണ്‍ കേസുകളില്‍ 40 മടങ്ങോളം കുറവ് രേഖപ്പെടുത്തി. ഇത് കോവിഷീല്‍ഡിന്റെ കാര്യത്തിലും ഇത് ബാധമാണ്.

ഇന്ത്യയില്‍ നിലവിലുള്ള വാക്സിനേഷന്‍ ഒമിക്രോണിനെതിരെ കാര്യമായ പ്രതിരോധ ശേഷിയൊന്നും നല്‍കുന്നില്ലെന്നാണ് ഈ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ 68 ശതമാനം സെറോ പോസിറ്റിവിറ്റി ഒമിക്രോണിനെതിരെ മതിയായ സംരക്ഷണം നല്‍കില്ലെന്നും ജമീല്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ ജൂലിയറ്റ് പുള്ളിയാം നടത്തിയ പഠനങ്ങൾ കാണിക്കുന്നത് ബീറ്റയെയും ഡെൽറ്റയെയും അപേക്ഷിച്ച് ഒമിക്‌റോണിന് വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നാണ്. ഒമിക്രോൺ ഇന്ത്യയിൽ വൻതോതിൽ പടർന്നാൽ, അത് ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതാണെങ്കിലും, വലിയൊരു വിഭാഗം ആളുകൾക്ക് രോഗബാധയുണ്ടാകുമെന്ന് പ്രൊഫ.ജമീൽ ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തെ ആരോഗ്യമേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.

കോവിഷീല്‍ഡിന്റെ രണ്ട് ഡോസ് വാക്സിനില്‍ മാത്രം ഒതുങ്ങുന്ന ഇന്ത്യയുടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുന്നതില്‍ ഇന്ത്യ വൈകിപ്പിക്കുന്നതിനെയും പഠനം നിശിതമായി വിമര്‍ശിക്കുന്നു. ഏത് ബൂസ്റ്റർ നൽകണം, രണ്ട് ഡോസ് കോവിഷീൽഡ് വാക്സിനിടയ്ക്കുള്ള വിടവ് കുറയ്ക്കേണ്ടതിന്റെ ആവശ്യകത, പൂർണ്ണമായും വാക്സിനേഷൻ നൽകേണ്ടതിന്റെ ആവശ്യകത എന്നീ വിഷയങ്ങളും അഭിമുഖത്തില്‍ ചര്‍ച്ചാവിഷയമായി. കൊറോണ വൈറസിന്റെ വ്യത്യസ്‌ത വകഭേദങ്ങളെക്കുറിച്ചും അവയ്‌ക്കെതിരായ വാക്‌സിനുകളും പ്രകൃതിദത്ത പ്രതിരോധശേഷിയും എങ്ങനെയാണെന്നും ഇന്ത്യൻ കമ്മിറ്റികളിലെ വിദഗ്ധർ വേണ്ടത്ര ശ്രമിക്കുന്നില്ലെന്നും പ്രൊഫ. ജമീൽ അപലപചിച്ചു.

Eng­lish Sum­ma­ry: Delay in boost­er dose deliv­ery may increase mor­tal­i­ty in India, study finds

You may like this video also

Exit mobile version