Site iconSite icon Janayugom Online

‘സമാധാന കരാറില്‍ തീരുമാനം വൈകിയാല്‍ വലിയ പ്രത്യാഘാതത്തിന് കാരണമാകും’; ഹമാസിന് വീണ്ടും ട്രംപിന്റെ ഭീഷണി

ഹമാസിന് മുന്നറിയിപ്പുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് താന്‍ പൊറുക്കില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. സമാധാന കരാര്‍ വേഗത്തില്‍ അംഗീകരിക്കണമെന്നും ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഹമാസിനോട് യുദ്ധം നിര്‍ത്തി ആയുധം താഴെവയ്ക്കാനും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

‘ബന്ദികളുടെ മോചനത്തിനും സമാധാന കരാര്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ഇസ്രയേല്‍ താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവച്ചതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. ഹമാസ് എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് ഞാന്‍ അനുവദിക്കില്ല. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തുന്ന യാതാന്നും ഞാന്‍ അനുവദിക്കില്ല. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാം. എല്ലാവരോടും നീതിപൂര്‍വ്വം പെരുമാറും!’, അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

എന്നാല്‍ ഗാസയില്‍ ട്രംപിന്റെ വെടിനിര്‍ത്തല്‍ ആഹ്വാനം അവഗണിച്ച് ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തി. ഇതില്‍ 24 മണിക്കൂറിനിടെ 70 പേരാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റി യുദ്ധ ഭൂമി തന്നെയാണെന്നാണ് സൈന്യം പ്രതികരിക്കുന്നു

Exit mobile version