രാജ്യ തലസ്ഥാനത്തെ വായു ഗുണനിലവാരം ‘അപകടകരമായ’ വിഭാഗത്തിലേക്ക് താഴ്ന്നതോടെ ഡൽഹിയിലെ സ്കൂളുകളിലെ ഔട്ട്‌ഡോർ പ്രവർത്തനങ്ങൾക്കും കായിക മത്സരങ്ങൾക്കും ഡൽഹി സർക്കാർ വിലക്കേർപ്പെടുത്തി. നവംബറിലും ഡിസംബറിലും ഷെഡ്യൂൾ ചെയ്‌ത കായിക പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് നിർദ്ദേശങ്ങൾ നൽകാൻ സുപ്രീം കോടതി എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നടപടി.
എല്ലാ സർവകലാശാലകൾക്കും കോളേജുകൾക്കും അംഗീകൃത സ്പോർട്സ് അസോസിയേഷനുകൾക്കും നിർദേശങ്ങൾ ബാധകമാണ്. ഡൽഹിയിലെ നിലവിലെ വായുവിന്റെ ഗുണനിലവാരം കുട്ടികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് കമ്മിഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
വെള്ളിയാഴ്ച ഡൽഹിയിലെ ശരാശരി എക്യുഐ 373 ആയിരുന്നു. ഇത് ഏകദേശം 10–11 സിഗരറ്റുകൾ ഒരു ദിവസം വലിക്കുന്നതിന് തുല്യമാണ്. ഈ വിഷയത്തിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിക്കുകയും കായിക മത്സരങ്ങൾ സുരക്ഷിതമായ മാസങ്ങളിലേക്ക് മാറ്റിവയ്ക്കാമെന്ന് അഭിപ്രായപ്പെടുകയുമായിരുന്നു.
നവംബർ, ഡിസംബർ മാസങ്ങളിൽ ഔട്ട്ഡോർ പ്രവർത്തനങ്ങൾ നടത്തുന്നത് സ്കൂൾ കുട്ടികളെ ഗ്യാസ് ചേംബറിൽ ഇടുന്നതിന് തുല്യമാണെന്ന് അമിക്കസ് ക്യൂറി പറഞ്ഞു. ഈ കാലയളവിൽ കായിക വിനോദങ്ങൾ അനുവദിക്കുന്നതിലൂടെ ഡൽഹി സർക്കാർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ബുധനാഴ്ച ഡൽഹി ഹൈക്കോടതിയും പറഞ്ഞു.

