Site iconSite icon Janayugom Online

ഒരു ലക്ഷം ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ വ്യവസായ വകുപ്പ്

സൂക്ഷ്മ‑ചെറുകിട ‑ഇടത്തരം സംരംഭ (എംഎസ്എംഇ )മേഖലയിൽ ഒരു ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വ്യവസായ വകുപ്പ് രൂപം നൽകി. തിരുവനന്തപുരം ഐഎംജിയിൽ ചേർന്ന ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർമാരുടെ അവലോകനയോഗത്തിലാണ് ഇതിനായുള്ള കർമ്മപദ്ധതിക്ക് രൂപം നൽകിയത്. കൃത്യമായ ആസൂത്രണം നടത്തി ലക്ഷ്യം കൈവരിക്കണമെന്ന് അവലോകന യോഗത്തിൽ പങ്കെടുത്ത വ്യവസായ മന്ത്രി പി രാജീവ് നിർദ്ദേശം നൽകി. 2022–23 വർഷം സംരംഭക വർഷമായി ആചരിക്കും.

14 ജില്ലകൾക്കും പ്രത്യേകം ലക്ഷ്യം ഉണ്ടാകും. അതോടൊപ്പം ഓരോ ഉദ്യോഗസ്ഥനും ടാർഗറ്റ് നൽകി ലക്ഷ്യം കൈവരിക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനവും നടത്തണം. സമയബന്ധിതമായി ലക്ഷ്യം പൂർത്തീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക പുരസ്‌കാരം നൽകും. വകുപ്പ് നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും വിശദമായ അവലോകനം യോഗത്തിൽ നടന്നു. വരും വർഷത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന വിശദമായ മാർഗ നിർദേശങ്ങൾക്ക് യോഗം രൂപം നൽകി.

കൂടുതല്‍ തൊഴില്‍ അവസരങ്ങൾ സൃഷ്ടിച്ച്‌ മാത്രമേ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം സാധ്യമാകുവെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ നടത്തിയ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ വ്യവസായ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിച്ചിട്ടുള്ളത്. ഇത് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് വരും വർഷങ്ങളിൽ ഏറ്റെടുക്കേണ്ടത്. നിലവില്‍ അടഞ്ഞുകിടക്കുന്ന വ്യവസായ യൂണിറ്റുകള്‍ തുറന്നു പ്രവർത്തിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കണം. വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പുതിയ സംരംഭകര്‍ക്ക് വ്യവസായ ഭൂമി അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു.

eng­lish summary;Department of Indus­tries to start one lakh small enterprises

you may also like this video;

Exit mobile version