Site iconSite icon Janayugom Online

രൂപയുടെ മൂല്യത്തകര്‍ച്ച: സര്‍ക്കാരിന് രക്ഷാദൗത്യവുമായി ആര്‍ബിഐ

യുഎസ് ഡോളറിന് മുന്നില്‍ തകര്‍ന്നടിയുന്ന രൂപയുടെ മൂല്യം ഉയര്‍ത്താന്‍ രക്ഷാദൗത്യവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇതിനായി 1600 ലക്ഷം ഡോളര്‍ നിക്ഷേപം സ്വീകരിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന മോണിറ്ററി പോളിസി കമ്മിറ്റിയാണ് (എംപിസി) ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഈമാസം പതിനൊന്നിന് 50,000 ലക്ഷം രൂപയുടെ ബോണ്ടുകള്‍ വാങ്ങും. 18നും സമാനമായ തുകയുടെ ബോണ്ടുകള്‍ വാങ്ങുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു. 16ന് 500 ലക്ഷം ഡോളറിന്റെ വിദേശ കരുതല്‍ ധനശേഖരം കൈവശം വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. രൂപയെ പിന്തുണയ്ക്കുന്ന ഡോളര്‍ വില്പന പ്രതിരോധിക്കുക, വിപണി പലിശ നിരക്കുകള്‍ നിയന്ത്രിക്കുക എന്നിവ ലക്ഷ്യമിട്ടാണ് 1600 ലക്ഷം ഡോളര്‍ നിക്ഷേപമുണ്ടാക്കുക.
ഇപ്പോള്‍ ഡോളര്‍ വാങ്ങുകയും മൂന്ന് വര്‍ഷത്തിനുശേഷം വില്‍ക്കുകയും ചെയ്യുന്നതിലൂടെ രൂപയുടെ മൂല്യം ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് ആര്‍ബിഐ അവകാശപ്പെടുന്നത്. ഈ വര്‍ഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയായി രൂപ മാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ ഇടപെടല്‍ നടത്തിയിരിക്കുന്നത്. കറന്‍സി വിപണിയില്‍ ഡോളര്‍ വില്പന മൂലമുണ്ടാകുന്ന പണച്ചോര്‍ച്ച തടയുകയും മറ്റൊരു ലക്ഷ്യമാണ്.
ആര്‍ബിഐ ബോണ്ടുകളും വാങ്ങുന്നതും വിദേശ കരുതല്‍ ധനശേഖരം കൈവശംവയ്ക്കുന്നതും രൂപയുടെ മൂല്യം ഉയര്‍ത്തും. ഇത് വിപണി പലിശ നിരക്കുകളിലെ വര്‍ധനവ് തടയുകയും യുഎസ് താരിഫുകളുമായി പൊരുതുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു. 

Exit mobile version