Site icon Janayugom Online

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കല്‍; എ രാജയുടെ അപ്പീല്‍ 28ന് സുപ്രീം കോടതി വാദം കേള്‍ക്കും

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എംഎല്‍എയായിരുന്ന എ രാജയുടെ അപ്പീൽ സുപ്രീം കോടതി 28 ലേക്ക് മാറ്റി. കേരള ഹൈക്കോടതിയാണ് ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കി വിധി പ്രസ്താവിച്ചിരുന്നത്. ഇതിനെ ചോദ്യം ചെയ്താണ് സിപിഐ(എം) പ്രതിനിധി എ രാജ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ ആവശ്യം.

കേസില്‍ സുപ്രീം കോടതി വെള്ളിയാഴ്ച വിശദമായി വാദം കേൾക്കും. ജസ്റ്റിസ് സുധാൻഷു ധൂലിയ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക. താൻ ഹിന്ദു മത വിശ്വാസിയാണെന്ന് ദേവികുളം മുൻ എംഎൽഎ എ രാജ സുപ്രീംകോടതിയിൽ അറിയിച്ചു. അതേസമയം അടുത്ത തവണ ഹർജി പരിഗണിക്കുന്നതു വരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാജയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയതെന്നും രാജയുടെ അഭിഭാഷകർ വാദിച്ചു.

യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്റെ ഹർജിയിലാണ് ഹൈക്കോടതി നേരത്തെ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി നടപടി. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മത്സരിച്ചത് എന്നായിരുന്നു ഹർജിക്കാരന്റെ വാദം.

Eng­lish Sam­mury: Can­cel­la­tion of Deviku­lam elec­tion; The Supreme Court will hear Raja’s appeal on the 28th

Exit mobile version