Site icon Janayugom Online

കോവിഡിന് ശേഷം കുട്ടികളിൽ പ്രമേഹവും അണുബാധയും വർധിക്കുന്നു

കോവിഡിന് ശേഷം കുട്ടികളിൽ പ്രമേഹവും അണുബാധയും വർധിക്കുന്നു. മുതിർന്നവരേക്കാൾ കുട്ടികളിലാണ് വിവിധ രോഗങ്ങൾ കൂടുതൽ കാണപ്പെടുന്നത്.
വളരെ ആക്ടീവായിരുന്ന കുട്ടികൾ പോലും തീരെ ഉണർവില്ലാത്ത അവസ്ഥയിലായി. മറ്റ് രോഗങ്ങളൊന്നും കാണാത്തതിനാൽ നടത്തുന്ന പരിശോധനയിലാണ് പ്രമേഹം വളരെ ഉയർന്ന നിലയിൽ കണ്ടെത്തുന്നത്. ഇത്തരക്കാരിൽ 99 ശതമാനവും കോവിഡ് ബാധിച്ചവരായിരുന്നു. കുട്ടികളുടെ ആശുപത്രികളിൽ അടക്കം സമാനമായ അവസ്ഥയിൽ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
കുടുംബത്തിൽ ഒരാൾക്ക് പോലും പ്രമേഹമില്ലാത്ത കുട്ടികളിൽവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം മൂലം വ്യായാമത്തിലും ഭക്ഷണ കാര്യങ്ങളിലും കൃത്യത പാലിക്കാൻ കഴിയാതിരുന്നത് കുട്ടികളിൽ രോഗങ്ങളെ ക്ഷണിച്ചു വരുത്തി. രണ്ട് വർഷത്തെ ക്ളാസുകൾ ഓൺലൈനിലേക്ക് മാറിയതോടെ കുട്ടികളുടെ കായികക്ഷമതയുള്ള വിനോദങ്ങൾ ഇല്ലാതായി. ഇപ്പോൾ കുട്ടികളുടെ ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകൾ, വൃക്കകൾ, ദഹനവ്യവസ്ഥ, തലച്ചോറ്, ത്വക്ക്, കണ്ണ് ഇവയിലൊക്കെ നീർക്കെട്ട് രൂപപ്പെടുന്ന അവസ്ഥയുമുണ്ട്.
പനി, ഛർദി, വയറിളക്കം, വേദന, തൊലിയിൽ പാടുകൾ, അതിതീവ്ര ക്ഷീണം, കണ്ണുകളിൽ ചുവപ്പ്, കൂടിയ ഹൃദയമിടിപ്പ് ഇവയൊക്കെയാണ് ലക്ഷണങ്ങൾ. സാധാരണ സ്കൂൾ തുറക്കുന്ന സമയം പനിക്കാലമാണെങ്കിലും വൈകാതെ പ്രതിരോധ ശേഷി കൈവരിക്കുകയും സാധാരണ നിലയിലാവുകയും ചെയ്യും. എന്നാൽ മാസങ്ങളായി കുട്ടികളിൽ പനി മാറി മാറി വരികയാണ്. കൂടാതെ കഫക്കെട്ട്, വിട്ടുമാറാത്ത ചുമ, ശരീരവേദന എന്നിവയുമായും ധാരാളം കുട്ടികൾ ചികിത്സ തേടുന്നുണ്ട്. ആന്റി ബയോട്ടിക് ഉപയോഗിക്കുമ്പോൾ പനി മാറുകയും വീണ്ടും ബാധിക്കുകയും ചെയ്യുന്ന സവിശേഷ സാഹചര്യമാണിപ്പോൾ.

Eng­lish summary;Diabetes and infec­tions are increas­ing in chil­dren after covid
you may also like this video:

Exit mobile version