Site icon Janayugom Online

ജനവിരുദ്ധ നിലപാടുകളുള്ള സ്വേച്ഛാധിപതികൾക്ക് മുട്ടുമടക്കേണ്ടിവരും: കാനം

രാജ്യത്തെ എല്ലാ പൊതുമേഖല സ്ഥാപനങ്ങളും വില്പന നടത്തുന്നതിന് ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരായ തൊഴിലാളി സമരങ്ങൾക്ക് ഊർജ്ജം പകരുന്നതിന് കർഷക സമര വിജയം പ്രചോദനമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി വി കുഞ്ഞുണ്ണിനായര്‍ സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംയുക്ത കര്‍ഷക മോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിവന്ന സമരത്തില്‍ 600 ഓളം പേരാണ് ജീവന്‍ ബലിയര്‍പ്പിച്ചത്. സ്വാതന്ത്യസമരത്തിന് ശേഷം ഏറ്റുവും കൂടുതല്‍ പേര്‍ ജീവന്‍ ബലിയര്‍പ്പിച്ച സമരവും കര്‍ഷകരുടേതാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെയുള്ള നിലപാടുകള്‍ സ്വീകരിക്കുന്ന ഏതു സ്വേച്ഛാധിപതിക്കും മുട്ടുമടക്കേണ്ടിവരും എന്നതിന്റെ ഉദാഹരണമാണ് ഐതിഹാസികമായ ഈ വിജയം. 29ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ മൂന്ന് ബില്ലുകളും പിന്‍വലിക്കും എന്നാണ് കരുതുന്നത്. 

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികള്‍ വിറ്റഴിച്ച് സ്വകാര്യ മേഖലയ്ക്ക് രാജ്യത്തിന്റെ സമ്പത്ത് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണത്തിന് തടയിടാന്‍ ജനകീയ ശക്തികള്‍ക്ക് കഴിയും എന്ന് വിശ്വസിക്കാമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍ മുഖ്യപ്രഭാഷണം നടത്തി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ പി സുരേഷ് രാജ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മണ്ഡലം സെക്രട്ടറി ആര്‍ അഭിലാഷ് സ്വാഗതം പറഞ്ഞു. 

ENGLISH SUMMARY:Dictators with anti-peo­ple atti­tudes will have to kneel: Kanam
You may also like this video

Exit mobile version