Site icon Janayugom Online

ഹോളി ആഘോഷത്തിൽ പങ്കെടുത്തില്ല; സഹപാഠികൾ പ്ലസ്ടു വിദ്യാർത്ഥിയുടെ താടിയെല്ല് അടിച്ചുപൊട്ടിച്ചു

students

ഹോളി ആഘോഷത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന് സഹപാഠികൾ പ്ലസ് ടു വിദ്യാർത്ഥിയുടെ താടിയെല്ല് അടിച്ചുപൊട്ടിച്ചതായി പരാതി. മടിക്കൈ ജിഎച്ച്എസ്എസിലെ പ്ലസ്‌ടു സയൻസ് വിദ്യാർത്ഥി കെ പി നിവേദ് ബാബു (17)വിനാണ് ക്രൂരമായ മർദനമേറ്റത്. പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച നിവേദിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. പ്ലസ്‌ടു കൊമേഴ്സ് വിദ്യാർത്ഥിയുടെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് മർദിച്ചത്.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അവസാന പരീക്ഷ കഴിഞ്ഞ് വീട്ടിൽ പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു നിവേദ്. അപ്പോഴാണ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റിലെ നാല് വിദ്യാർത്ഥികളെത്തി ഹോളി ആഘോഷത്തിൽ പങ്കെടുക്കാനായി നിവേദിനെ നിർബന്ധിച്ചത്. നിവേദ് താല്പര്യം പ്രകടിപ്പിക്കാത്തതിനെതുടർന്ന് രണ്ടു വിദ്യാർത്ഥികള്‍ തോളിൽ കയ്യിട്ട് പിടിച്ചുവലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. ഇതിനെ ചെറുത്തതോടെയാണ് തന്നെ ആക്രമിച്ചതെന്ന് നിവേദ് പറഞ്ഞു. ഈ വിദ്യാർത്ഥികളെ കണ്ടിട്ടുണ്ട് എന്നതല്ലാതെ ഇതുവരെ സംസാരിച്ചിട്ടുപോലുമില്ലെന്ന് നിവേദ് പറഞ്ഞു.
സംഘത്തിലെ ഒരു വിദ്യാർത്ഥി തുടർച്ചയായി മുഖത്തിനിട്ട് ഇടിച്ചതിനെ തുടർന്നാണ് താടിയെല്ല് തകർന്നത്.

ഈ വിദ്യാർത്ഥി പലതവണ അധ്യാപകരോട് മോശമായി പെരുമാറുകയും സഹപാഠികളെ ആക്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും രണ്ടുതവണ സ്കൂളിൽ നിന്നും അച്ചടക്കനടപടി നേരിട്ടിട്ടുണ്ടെന്ന് പ്രിൻസിപ്പൽ എ കെ വിനോദ്കുമാർ പറഞ്ഞു.പിടിഎ നിർദേശപ്രകാരം ഒരാഴ്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തിരുന്നു. വീണ്ടും ഒരു കുട്ടിയെ ആക്രമിച്ചപ്പോൾ പിടിഎ നടപടിക്ക് ശുപാർശ ചെയ്തു. കുട്ടിയെ ക്ലാസിൽ കയറാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ അന്ന് പൊലീസ് സ്റ്റേഷനിൽ പോവുകയാണ് ചെയ്തതെന്നും കുട്ടിയെ തിരുത്താനുള്ള യാതൊരു ശ്രമവും അവർ നടത്താത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രിൻസിപ്പൽ പറഞ്ഞു. നിവേദിന്റെ പിതാവ് ബാബു ഡ്രൈവറാണ്. രണ്ടുവർഷം മുമ്പ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ ഇദ്ദേഹം അടുത്തിടെ അപകടത്തിൽ വാരിയെല്ലിന് പരിക്കേറ്റ് വിശ്രമത്തിലാണ്. അമ്മ ലേഖ കാഞ്ഞങ്ങാട്ടെ ഒരു ഡാൻസ് സ്കൂളില്‍ ജോലി ചെയ്യുന്നു.

Eng­lish Sum­ma­ry: did not par­tic­i­pate in the Holi cel­e­bra­tion; Class­mates smashed the jaw of the plus two student

You may also like this video

Exit mobile version