Site icon Janayugom Online

ഡീസല്‍ വില വര്‍ധന: സുപ്രീം കോടതിയെ സമീപിക്കും

കെഎസ്ആർടിസിക്ക് വിതരണം ചെയ്യുന്ന ഡീസലിന് വില വർധിപ്പിച്ച ഐഒസി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഐഒസിയിൽനിന്ന് ബൾക്ക് പർച്ചേസ് നടത്തില്ലെന്നും സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലായ കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം വലിയ ഭാരമാണ് ഐഒസി അടിച്ചേൽപ്പിച്ചിരിക്കുന്നത്. 

സ്വകാര്യ പമ്പുകൾക്ക് 91.42 രൂപയ്ക്ക് ഡീസൽ ലഭിക്കുമ്പോഴാണ് ലിറ്ററിന് ആറ് രൂപ 73 പൈസ കൂട്ടി അധിക ബാധ്യത കെഎസ്ആർടിസിക്ക് ഉണ്ടാക്കിയത്. ഇത് മൂലം പ്രതിദിനം കോടികളുടെ നഷ്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ ഷെഡ്യൂൾ പ്രകാരം ദിവസം ശരാശരി 12 ലക്ഷം രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഇതിനെ അതിജീവിക്കാൻ സ്വകാര്യ പമ്പുകളെ ഇനി മുതൽ കൂടുതലായി ആശ്രയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

പ്രതിദിനം 50,000 ലിറ്ററിന് മുകളിൽ ഡീസൽ ഉപയോഗിക്കുന്ന സ്ഥാപനങ്ങളെ ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽ ഉൾപ്പെടുത്തി വില വർധിപ്പിക്കാനായിരുന്നു പെട്രോളിയം കമ്പനികൾക്ക് കേന്ദ്രസർക്കാർ നൽകിയ നിർദേശം. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഇന്ധനവില പൊതുവായി വർധിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നരേന്ദ്രമോഡി സർക്കാരിന്റെ ഈ വളഞ്ഞ വഴിയുള്ള കൊള്ളയെന്നും മന്ത്രി പറഞ്ഞു. 

Eng­lish Summary:Diesel price hike: Will approach Supreme Court
You may also like this video

Exit mobile version