Site icon Janayugom Online

നവകേരളത്തിനായി.…ഡിജിറ്റൽ റീസർവേ ഇന്ന് തുടങ്ങും: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

ആധുനിക സർവേ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ബഹുജന പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റൽ റീസർവേ എല്ലാ ജില്ലകളിലും ഇന്ന് ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
റവന്യുമന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, വി ശിവൻകുട്ടി, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, എം ബി രാജേഷ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, എംപിമാരായ ഡോ. ശശി തരൂർ, അടൂർ പ്രകാശ്, മേയർ ആര്യ രാജേന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ലാൻഡ് റവന്യു കമ്മിഷണർ കെ ബിജു, സർവേ ഡയറക്ടർ സീറാം സാംബശിവറാവു തുടങ്ങിയവർ പങ്കെടുക്കും.
നാലുവർഷം കൊണ്ട് കേരളം പൂർണമായും ഡിജിറ്റലായി സർവേ ചെയ്ത് റിക്കാഡുകൾ തയാറാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ 200 വില്ലേജുകളിലാണ് ഇന്ന് സർവേയ്ക്ക് തുടക്കം കുറിക്കുന്നത്. തിരുവനന്തപുരം-22, കൊല്ലം-12, പത്തനംതിട്ട‑12, കോട്ടയം-ഒമ്പത്, ആലപ്പുഴ‑എട്ട്, ഇടുക്കി-13, എറണാകുളം-13, തൃശൂർ‑23, പാലക്കാട്-14, മലപ്പുറം-18, കോഴിക്കോട്-16, വയനാട്-എട്ട്, കണ്ണൂര്‍-14, കാസർകോട്-18 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ആദ്യഘട്ടത്തില്‍ സര്‍വേ നടക്കുന്ന വില്ലേജുകളുടെ എണ്ണം.
ആദ്യത്തെ മൂന്ന് വർഷം 400 വില്ലേജുകള്‍ വീതവും അവസാന വർഷം 350 വില്ലേജുകളിലുമായി നാല് വര്‍ഷത്തിനുള്ളില്‍ ആകെ 1550 വില്ലേജുകളിലെ ഡിജിറ്റൽ സർവേ പൂർത്തിയാക്കും. ഇതിനായി സർവേ, ഭൂരേഖാ വകുപ്പിലെ നിലവിലുള്ള ജീവനക്കാർക്ക് പുറമെ 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരെയും ഉൾപ്പെടെ 4700 പേരെ കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കുന്നതിന് നടപടിയും പൂർത്തിയാക്കിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Dig­i­tal reserve starts today

You may also like this video

Exit mobile version