Site icon Janayugom Online

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ വിവേചനം; ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ട്

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനവും അപകീര്‍ത്തിപ്പെടുത്തലും തുടരുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ട്. മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെയാണ് വിവേചനങ്ങള്‍ കൂടുതലും നടക്കുന്നതെന്നും വേള്‍ഡ് റിപ്പോര്‍ട്ട് 2022 എന്ന പേരില്‍ പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കുന്നു. തെരഞ്ഞുപിടിച്ച് ആക്രമണം നടത്തുന്ന ബിജെപി അനുയായികളുടെ രീതിയില്‍ വര്‍ധനവുണ്ടായി. നിയമസംവിധാനത്തിലും ദേശീയ മനുഷ്യാവകാശ കമ്മിഷനു സമാനമായ സ്ഥാപനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദുത്വ നിലപാടുകള്‍ പ്രതിഫലിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബില്‍ക്കീസ് ബാനു കേസിലെ 11 പ്രതികളെ വെറുതെ വിട്ട നടപടി, നൂറോളം മുസ്ലിം യുവതികളെ ഓണ്‍ലൈന്‍ ലേലത്തിന് വയ്ക്കുക, മുസ്ലിം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുക തുടങ്ങി മുസ്ലിങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടികളെക്കുറിച്ചും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഫാക്ട് ചെക്കിങ്ങ് വെബ്സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍, മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ എന്നിവരുടെ അറസ്റ്റും ജമ്മു കശ്മീരിലെ കൊലപാതകങ്ങളും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള നികുതി റെയ്ഡിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

Eng­lish Summary:Discrimination against minori­ties in India; Report by Human Rights Watch
You may also like this video

Exit mobile version