Site icon Janayugom Online

ഭക്ഷണത്തെച്ചൊല്ലി തര്‍ക്കം: ദളിത് യുവാവിനെ ഹോട്ടലുടമയും സഹായിയും ചേര്‍ന്ന് തല്ലിക്കൊന്നു

ഗുജറാത്തില്‍ ദളിത് യുവാവിനെ ഹോട്ടലുടമയും സഹായിയും ചേര്‍ന്ന് തല്ലിക്കൊന്നു. ലിംബാഡിയ ഗ്രാമത്തിലെ ഹെെവേ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രെെവറായ രാജു വാങ്കര്‍(45) എന്നയാളെയാണ് ഹോട്ടലുടമയും സഹായിയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പാഴ്‌സല്‍ വാങ്ങിയ ഭക്ഷണം കുറഞ്ഞുപോയെന്ന് പരാതിപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. ഹോട്ടലില്‍ നിന്നും രാജു ദാല്‍ ബാത്തി പാഴ്‌സല്‍ ആയി ഓര്‍ഡര്‍ ചെയ്തു. പാഴ്‌സലിലെ ഭക്ഷണത്തിന് വേണ്ടത്ര തൂക്കം ഇല്ലെന്ന് രാജു പറഞ്ഞു.ഇതോടെ ഹോട്ടല്‍ മാനേജര്‍ ധനാ ഭായിയുമായി രാജു തര്‍ക്കത്തിലായി.തര്‍ക്കം രൂക്ഷമായതോടെ ഹോട്ടല്‍ മാനേജരുടെ സഹായി എത്തുകയും ഇരുവരും ചേര്‍ന്ന് രാജുവിനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആന്തരികാവയവങ്ങള്‍ക്കടക്കം ഗുരുതരമായി പരുക്കേറ്റ രാജുവിനെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വഡോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ബക്കോര്‍ പൊലീസ് കേസെടുത്തു.

eng­lish sum­ma­ry; Dis­pute over food: Dalit youth beat­en to death by hotel own­er and helper
you may also like this video;

Exit mobile version