Site iconSite icon Janayugom Online

എൻസിപിയിൽ ഭിന്നത വളരുന്നു; പിന്നിൽ ബിജെപി

2019 ലെ സംഭവങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നത വളരുന്നതായി സൂചന.
കഴിഞ്ഞദിവസം നടന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തിൽ നിന്നും മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അജിത് പവാർ ഇറങ്ങിപ്പോയി. സമ്മേളനത്തിൽ സംസാരിക്കാൻ അവസരം നൽകാത്തതിലെ അസംതൃപ്തി മൂലമാണ് അജിത് ഇറങ്ങിപ്പോയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംസാരിക്കുന്നതിൽ നിന്ന് തന്നെ ആരും തടഞ്ഞിട്ടില്ലെന്നും വാഷ്റൂമിൽ പോയതായിരുന്നുവെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു.
മഹാരാഷ്ട്രയിൽ എൻസിപിയെ തളർത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് അജിത് പവാറിന്റെ ഇറങ്ങിപ്പോക്ക്. പാര്‍ട്ടിയിലെ മറ്റൊരു നേതാവ് ജയന്ത് പാട്ടീലിന് അവസരം നൽകിയതിന് പിന്നാലെയായിരുന്നു അജിത് വേദിയിൽ നിന്നും പുറത്തു പോയത്. ശരദ് പവാറിന്റെ സമാപന പ്രസംഗത്തിന് മുമ്പ് അജിത് പവാർ സംസാരിക്കുമെന്ന് പ്രഫുൽ പട്ടേൽ എംപി പ്രഖ്യാപിച്ചിട്ടും മുൻ ഉപമുഖ്യമന്ത്രി ഇറങ്ങിപ്പോവുകയായിരുന്നു. ഇതോടെ അജിത് പവാർ വാഷ്റൂമിലേക്ക് പോയതാണെന്നും തിരിച്ചുവന്നയുടൻ സംസാരിക്കുമെന്നും പട്ടേൽ തിരുത്തി. എന്നാല്‍ അജിത് തിരിച്ചെത്തിയപ്പോഴേക്കും ശരദ് പവാർ യോഗം അവസാനിപ്പിക്കാനായി പ്രസംഗം തുടങ്ങിയിരുന്നു.
ത​നിക്കു മുമ്പേ ജയന്ത് പാട്ടീലിന് അവസരം നൽകിയതാണ് അജിത്തിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച് അജിത് പവാർ രംഗത്ത് വന്നു. ‘എൻസിപി ദേശീയ കൺവൻഷനിൽ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് പ്രസംഗിച്ചതില്‍ എന്താണ് തെറ്റ്. അത്തരം യോഗങ്ങളിൽ പ്രസിഡന്റ് മാത്രമേ സംസാരിക്കാറുള്ളൂ. തനിക്ക് ഒരു തരത്തിലുള്ള അസ്വസ്ഥതയുമില്ല. ഇനിയത് സ്റ്റാമ്പ് പേപ്പറിൽ എഴുതിത്തരണോ?’ ‑അജിത് പവാർ മാധ്യമങ്ങളോട് ചോദിച്ചു.
2019ൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ശിവസേനയും എൻസിപിയും കോൺഗ്രസും സഖ്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അജിത് പവാറിനെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
അജിത്തിനെ ഉപമുഖ്യമന്ത്രിക്കൊണ്ടായിരുന്നു ബിജെപിയുടെ നീക്കം. എന്നാൽ എൻസിപി അംഗങ്ങളെ സ്വന്തം പക്ഷത്ത് എത്തിക്കാൻ അജിത് പവാറിന് സാധിക്കാതെ വന്നതോടെ മൂന്നാം ദിവസം ഇരുവർക്കും രാജിവയ്ക്കേണ്ടി വന്നു. പിന്നീട് എൻസിപിയില്‍ തിരിച്ചെത്തിയ അജിത് പവാർ മഹാ വികാസ് അഘാഡി സർക്കാരിന്റെ ഭാഗമാവുകയും ചെയ്തു. 

Eng­lish Sum­ma­ry: Divi­sion grows in NCP; BJP behind

You may like this video also

Exit mobile version