Site iconSite icon Janayugom Online

ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം കൊടുക്കാതെ മേലധികാരികൾക്ക് നൽകരുത്

കെഎസ്ആർടിസിയിൽ ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കമുള്ള ജീവനക്കാര്‍ക്ക് ശമ്പളം നൽകാതെ സൂപ്പർവൈസറി തസ്തികയിലുള്ളവർക്ക് മാത്രം ശമ്പളം നൽകരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോര്‍പ്പറേഷന്റെ ആസ്തിവിവരം വേണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവിലെ പൊതുഗതാഗതസംവിധാനങ്ങൾ നഷ്ടത്തിലാകുമ്പോൾ വരാനിരിക്കുന്നവയെ ജനം വിമർശിക്കുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ശമ്പളം കിട്ടാതെ ജീവനക്കാർക്ക് എങ്ങനെ ജീവിക്കാനാകും? ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് സിഎംഡി ആക്കിയത്? കെഎസ്ആർടിസി പോലെ ഇത്രയും പ്രശ്നങ്ങൾ ഉള്ള ഒരു സ്ഥാപനത്തിൽ അത് വേണമായിരുന്നോ എന്നും ഹൈക്കോടതി ചോദിച്ചു. മാനേജ്മെന്റിന് നേരെയും രൂക്ഷവിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. മാനേജ്മെന്റ് എന്ന് പറഞ്ഞാൽ വെറുതെ ഒപ്പിട്ടാൽ മാത്രം പോരാ, ലാഭകരമാക്കാനുള്ള തന്ത്രങ്ങൾ കൂടി വേണം. പല ഡിപ്പോകളിലും അടിസ്ഥാനസൗകര്യങ്ങൾ പോലും ഇപ്പോഴില്ല. ആരുടെയൊക്കെയോ താല്പര്യം സംരക്ഷിക്കാനാണ് ഇത് ചെയ്യുന്നതെന്നും കോടതി വിമർശിച്ചു. കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്സുകളുടെ അവസ്ഥയെന്താണെന്നും കോടതി ചോദിച്ചു.

കെഎസ്ആർടിസി ബസ്സുകൾ ക്ലാസ് മുറികളാക്കുന്നതിനെയും ഹൈക്കോടതി വിമര്‍ശിച്ചു. ഒരു കുട്ടിക്ക് ബസിൽ എത്ര കാലം ഇരുന്നു പഠിക്കാൻ കഴിയും? ക്ലാസ് നടത്തുന്നത് നിർത്തി സർവീസ് നേരെയാക്കാനാണ് നോക്കേണ്ടത് — ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നിങ്ങൾ സമരം ചെയ്താൽ അത് സാധാരണ ജനങ്ങളെയാണ് ബാധിക്കുകയെന്ന് ഹൈക്കോടതി തൊഴിലാളി യൂണിയനുകളോട് പറഞ്ഞു. എന്നാൽ സിഎംഡി മാത്രമാണ് സർക്കാർ ശമ്പളം വാങ്ങുന്നത് എന്ന് കെഎസ്ആർടിസി മറുപടിയായി വാദിച്ചു. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry: Do not pay heads with­out pay­ing dri­vers and conductors

You may like this video also

Exit mobile version