Site icon Janayugom Online

പച്ചക്കറി വിലയെ പേടിക്കണ്ട; വിപണി ഇടപെടലിന് ഹോര്‍ട്ടികോര്‍പ്പ് പൂര്‍ണ സജ്ജം

പച്ചക്കറി വില വര്‍ധനവില്‍ കുടുംബബജറ്റ് താളംതെറ്റാതെ സംരക്ഷിക്കാന്‍ പൂര്‍ണ സജ്ജമായി ഹോര്‍ട്ടികോര്‍പ്പ്. വിവിധയിനം പച്ചക്കറികള്‍ക്ക് വില കുതിച്ചുയര്‍ന്നതോടെയാണ് സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള ഹോര്‍ട്ടികോര്‍പ്പിന്റെ വിപണി ഇടപെടലുകള്‍ സഹായകമാകുന്നത്. തമിഴ്നാട്ടിലും കര്‍ണാടകയിലും ഉല്പാദനം കുറഞ്ഞതോടെ പച്ചക്കറി വരവ് നിലച്ചതാണ് വില വര്‍ധനവിന് കാരണം.
പ്രത്യേകിച്ച് തക്കാളിക്കും മുരിങ്ങയ്ക്കാക്കുമാണ് വില കാര്യമായി വര്‍ധിച്ചത്. എന്നാല്‍ വില വര്‍ധനവ് തടയാന്‍ കേരളത്തിലെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് കേന്ദ്രങ്ങളില്‍ വില്‍പ്പനയ്ക്കെത്തിച്ചിട്ടുണ്ട്. ഈ ഇനം പച്ചക്കറികള്‍ക്ക് വില താരതമ്യേന കുറവാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന തക്കാളിയും മുരിങ്ങയ്ക്കയും ഉള്‍പ്പെടെ 30 ശതമാനത്തോളം വിലക്കുറവിലാണ് ഹോര്‍ട്ടികോര്‍പ്പില്‍ വില്‍ക്കുന്നത്.

വിപണിയില്‍ ഇന്ന് 100 രൂപയായ തക്കാളിക്ക് ഹോര്‍ട്ടികോര്‍പ്പില്‍ 80 രൂപയായിരുന്നു വില. കിലോയ്ക്ക് 145 രൂപയുള്ള മുരിങ്ങക്കയുടെ ഇവിടുത്തെ വില 122 രൂപ. ഇഞ്ചിക്ക് വിപണി വില 240 ആണ്. എന്നാല്‍ ഹോര്‍ട്ടികോര്‍പ്പില്‍ 180 രൂപയാണ് വില. പരമാവധി ഒരാഴ്ച, അതിനുള്ളില്‍ വില കുറയുമെന്നാണ് പ്രതീക്ഷയെന്ന് ഹോര്‍ട്ടികോര്‍പ്പ് എം ഡി സജീവ് പറഞ്ഞു. വില ഇനിയും കുതിച്ചുയര്‍ന്നാല്‍ കൂടുതല്‍ ഇടപെടലുകളിലേക്ക് കടക്കും. എല്ലാനിലയിലും ഹോര്‍ട്ടികോര്‍പ്പ് പൂര്‍ണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

ഹോര്‍ട്ടികോര്‍പ്പ് വില വിവരം
1. അമര- 64
2. വഴുതന- 52
3. വെണ്ട- 38
4. പാവയ്ക്ക ( നാടന്‍)- 110
5. പയര്‍ ( നാടന്‍) — 110
6. മത്തന്‍ — 26
7. പടവലം- 52
8. പേയന്‍കായ്- 44
9. മാങ്ങ- 48
10. കാരറ്റ് — 75
11. ബീന്‍സ്- 120
12. വെള്ളരി- 58
13. കാബേജ്- 54
14. ബീറ്റ്റൂട്ട് — 50

Eng­lish Summary:Don’t be afraid of veg­etable prices; Hor­ti­corp is ful­ly equipped for mar­ket intervention
You may also like this video

Exit mobile version