Site iconSite icon Janayugom Online

‘വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകണ്ട’; അവിവാഹിതയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി

രാജ്യത്തെ ചില ചിട്ടകളും സംസ്‌കാരങ്ങളും കൃത്യമായി പാലിക്കണമെന്ന് സുപ്രീം കോടതി. വിവാഹത്തിന്റെ സംസ്‌കാരം സംരക്ഷിക്കപ്പെടണമെന്നും പാശ്ചാത്യ രാജ്യങ്ങളിലെ സംസ്‌കാരം മാതൃകയാക്കാനും പിന്തുടരാനും സാധിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു. വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 44 കാരിയായ അവിവാഹിത നല്‍കിയ പരാതിയിലാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. 

സറോഗസി നിയമത്തിലെ സെക്ഷന്‍ 2ന്റെ സാധുത ചൂണ്ടിക്കാട്ടിയാണ് 44കാരി വാടക ഗര്‍ഭധാരണത്തിനായി കോടതിയെ സമീപിച്ചത്. അവിവാഹിതയായ ഒരു സ്ത്രീക്ക് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ നിയമം അനുവദിക്കുന്നില്ല. വിധവയ്ക്കോ അല്ലെങ്കില്‍ വിവാഹമോചനം നേടിയ സ്ത്രീകള്‍ക്കോ സാധ്യമായ ഈ നിയമം അവിവാഹിതയ്ക്ക് അനുകൂല്യം നല്‍കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

ഞങ്ങള്‍ പഴയ ചിന്താഗതിക്കാരാണെന്ന് തോന്നുകയാണെങ്കില്‍ അത് അംഗീകരിക്കാന്‍ തയ്യാറാണ്. വിവാഹശേഷം അമ്മയാകുന്നത് ഇന്ത്യന്‍ രീതിയില്‍ സാധാരണയാണ്. എന്നാല്‍ വിവാഹത്തിനു പുറത്ത് അമ്മയാകുന്നത് നമ്മുടെ രാജ്യത്തിന്റെ രീതിക്ക് ചേര്‍ന്നതല്ല. അതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. കുട്ടിയുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. നമ്മുടെ രാജ്യം പാശ്ചാത്യരാജ്യങ്ങളെ പോലെയല്ല‑കോടതി ഉത്തരവില്‍ പറയുന്നു. അച്ഛനും അമ്മയും ആരാണെന്നറിയാതെ പാശ്ചാത്യരാജ്യങ്ങളിലെ പോലെ കുട്ടികള്‍ അലഞ്ഞുനടക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. 

Eng­lish Summary:‘Don’t become a moth­er through sur­ro­ga­cy’; Supreme Court on peti­tion of unmar­ried woman
You may also like this video

Exit mobile version