Site icon Janayugom Online

മസ്റ്ററിംഗിന്റെ പേരിൽ തൊഴിലാളികളുടെ പെൻഷൻ തടയരുത് : എഐടിയുസി

പെൻഷൻ വാങ്ങുന്ന വയോധികരുടെ ക്ഷേമനിധി പെൻഷനുകള്‍ അവര്‍ ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവായി അക്ഷ കേന്ദ്രങ്ങള്‍ വഴിയുള്ള മസ്റ്ററിങ് ജൂൺ 30നകം പൂർത്തിയാക്കാത്തവരുടെ പെന്‍ഷനുകള്‍ മുടങ്ങുമെന്ന അവസ്ഥയാണ്. മസ്റ്ററിംഗിന്റെ പേരിൽ തൊഴിലാളികളുടെ പെൻഷൻ തടയരുതെന്നും എഐടിയുസി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അക്ഷയ കേന്ദ്രങ്ങളെ മാത്രം മസ്റ്ററിങ്ങിന് തെരഞ്ഞെടുത്ത നടപടിക്കെതിരെ മറ്റ് ചില സ്ഥാപനങ്ങള്‍ കോടതിയിൽ ഹര്‍ജി നല്‍കിയതോടെ ഏറെക്കാലമായി പ്രവര്‍ത്തനങ്ങള്‍ മുടങ്ങുകയായിരുന്നു.

തുടര്‍ന്ന് മസ്റ്ററിംഗ് ജോലികള്‍ ജൂൺ ആദ്യവാരത്തിലാണ് ആരംഭിച്ചത്. ജൂണ്‍ മാസം എസ്എസ്എൽസി- പ്ലസ് ടു ഫലങ്ങള്‍ കൂടി വന്നതോടെ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ പെൻഷൻകാരുടെ മസ്റ്ററിംഗ് നടത്തുന്നതിന് പല അക്ഷയ കേന്ദ്രങ്ങളും തയ്യാറാകാതെ ടോക്കണ്‍ നല്‍കി വയോധികരെ മടക്കുകയാണ്.

ഇതിനിടെ പത്തു വര്‍ഷം കഴിഞ്ഞ ആധാറുകള്‍ പുതുക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം കൂടി എത്തിയതോടെ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവരില്‍ 80 ശതമാനത്തിലധികം വരുന്നവര്‍ക്ക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനായിട്ടില്ല.
മസ്റ്ററിംഗ് കാലാവധി നീട്ടി നല്‍കുകയും അതിന്റെ പേരില്‍ സംസ്ഥാനത്തെ ക്ഷേമനിധി പെൻഷനുകൾ തടഞ്ഞു വയ്ക്കരുതെന്നും എല്ലാ വിഭാഗം ക്ഷേമനിധി പെൻഷനുകളും മുടക്കം വരുത്താതെ വിതരണം ചെയ്യണമെന്നും കെട്ടിട നിര്‍മ്മാണ തൊഴിലാളി (എഐടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കുനിശ്ശേരിയും സംസ്ഥാന സെക്രട്ടറി പി ശിവദാസനും ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Don’t block work­ers’ pen­sion: AITUC
You may also like this video

Exit mobile version