Site iconSite icon Janayugom Online

സ്ത്രീധന മരണം: പ്രതിക്ക് ജാമ്യം നൽകിയ അലഹബാദ് ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി; വിധി ഞെട്ടിക്കുന്നത്

വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ യുവതി സ്ത്രീധന പീഡനത്തെത്തുടർന്ന് മരിച്ച കേസിൽ ഭർത്താവിന് ജാമ്യം നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി. ഇത് അങ്ങേയറ്റം ഞെട്ടിക്കുന്നതും നിരാശാജനകവുമായ ഉത്തരവാണെന്നും നീതിയുടെ ലംഘനമാണ് ഇവിടെ നടന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അലഹബാദ് ഹൈക്കോടതിയുടെ 2025 ഒക്ടോബർ 10‑ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ ജെ.ബി. പാർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേസിലെ പ്രതിയായ ദേവരാജ് വർമ്മയോട് ശ്രാവസ്തി ജില്ലാ കോടതിയിൽ ഉടൻ കീഴടങ്ങാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. മരിച്ച യുവതിയുടെ പിതാവ് ചേത്രം വർമ്മ നൽകിയ അപ്പീലിൻമേലാണ് നടപടി.

ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കൂടാതെ ഭാരതീയ സാക്ഷ്യ അധീനിയം (മുൻപ് എവിഡൻസ് ആക്ട്) പ്രകാരമുള്ള നിയമപരമായ അനുമാനങ്ങളും ഇത്തരം കേസുകളിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ പ്രതി ആറ് മാസമായി ജയിലിലാണെന്നും മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലെന്നും മാത്രം നിരീക്ഷിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സ്ത്രീധന മരണം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ എന്ത് അടിസ്ഥാനത്തിലാണ് കോടതി ഇത്തരമൊരു വിവേചനാധികാരം ഉപയോഗിച്ചതെന്ന് സുപ്രീം കോടതി ചോദിച്ചു. ഹൈക്കോടതി രജിസ്ട്രാർ ജനറൽ വഴി ഈ ഉത്തരവിന്റെ പകർപ്പ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്താനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Exit mobile version