Site icon Janayugom Online

കേരളത്തില്‍ വീണ്ടും സ്ത്രീധന പീഡനം: നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃ പിതാവും മാതാവും അറസ്റ്റിൽ

dowry

സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്തൃമാതാവും പിതാവും അറസ്റ്റിൽ. അഞ്ചൽ ഏരൂർ സ്വദേശികളായ മൻമദൻ (78) ഭാര്യ വിജയ (71) എന്നിവരെയാണ് നെടുമങ്ങാട് ഡിവൈഎസ്‌പി കെ ബൈജുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾക്കാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കാച്ചാണി പമ്മത്ത്മൂല മയൂരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പി സുരേന്ദ്രനാഥ്‌, പുഷ്പലത ദമ്പതികളുടെ ഇളയ മകൾ അനുപ്രിയ (29) യാണ് ഇക്കഴിഞ്ഞ ഏപ്രിൽ 11ന് ഉച്ച തിരിഞ്ഞ് വീട്ടിലെ രണ്ടാം നിലയിലെ കിടപ്പ് മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. അനുപ്രിയയുടെ ഭർത്താവ് മനു ഗൾഫിലാണ്. ഇയാൾ കേസിലെ ഒന്നാം പ്രതിയാണ്.

അനുപ്രിയയും മനുവും 6 മാസം മുൻപാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം ഒരു മാസം കഴിഞ്ഞപ്പോൾ മനു ഗൾഫിലേക്ക് പോയി. അനുപ്രിയ ഭർത്തൃ വീട്ടിൽ തന്നെ തുടർന്നങ്കിലും സ്ത്രീധനത്തെയും മറ്റും ചൊല്ലി മാനസിക പീഡനം സഹിക്കാൻ കഴിയാതെ വന്നപ്പോൾ കാച്ചാണിയിലെ വീട്ടിലേക്ക് തിരിച്ചുപോയി. അനുപ്രിയയും മനുവും തമ്മിൽ നല്ല ബന്ധത്തിൽ ആയിരുന്നില്ലെന്ന് പിതാവ് സുരേന്ദ്രനാഥ് അരുവിക്കര പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. 

അനുപ്രിയയുടെ ആത്മഹത്യ ഭർത്താവിന്റെയും ഭർതൃ മാതാവിന്റെയും പിതാവിന്റെയും മാനസിക സമ്മർദത്തെയും ഗാർഹിക പീഡനത്തെയും തുടർന്നാണെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. മകളുടെ മരണത്തെ തുടർന്ന് സുരേന്ദ്രനാഥ്‌ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുവിന്റെ മാതാപിതാക്കളെ കസ്റ്റഡിയിൽ എടുത്തത്.ചോദ്യം ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: Dowry harass­ment again in Ker­ala: Hus­band’s father and moth­er arrest­ed in case of new­ly­wed’s suicide

You may also like this video

Exit mobile version