Site icon Janayugom Online

ഡ്രൈവർമാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, ഗുണ്ടാസംഘം ലോറികളുമായി കടന്നു; നാലുപേർ അറസ്റ്റിൽ

ആറംഗസംഘം രണ്ട് ലോറികൾ തടഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഡ്രൈവർമാരെ താഴെ ഇറക്കിയ ശേഷം പണവും മൊബൈൽ ഫോണുകളും കവർന്ന് ലോറികളുമായി കടന്നു. വിവരമറിഞ്ഞ് എത്തിയ മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലോറികൾ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെയും തോക്ക് ചൂണ്ടി. രക്ഷപ്പെടാൻ ശ്രമിച്ച നാല് പ്രതികളെ അതിസാഹസികമായി പൊലീസ് പിടികൂടി. 

ചികൂർപാതയിലെ മുഹമ്മദ് സഫ്വാൻ (22), മുംബൈയിലെ രാകേഷ് കിഷോർ (30), പൈവളിഗെ കളായിലെ സഹാഫ് (22), സോങ്കാലിലെ ഹൈദർ അലി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട രണ്ട് പ്രതികൾക്ക് വേണ്ടി വ്യാപകമായ അന്വേഷണം നടത്തിവരികയാണ്. മിയാപ്പദവ് ബജങ്കളയിലാണ് സംഭവം. 

ആൾട്ടോ കാറിലും ബൈക്കിലുമായി എത്തിയ ആറംഗ സംഘം ബജങ്കളയിൽ വെച്ച് ലോറികൾ തടഞ്ഞ് നിർത്തി ലോറി ഡ്രൈവർമാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. അതിനിടെയാണ് ഡ്രൈവർമാരെ താഴെ ഇറക്കി അവരുടെ കൈവശം ഉണ്ടായിരുന്ന 3000 രൂപയും മൊബൈൽ ഫോണുകളും തട്ടിയെടുത്തതിന് ശേഷം ലോറികളുമായി സംഘം കടന്നുകളഞ്ഞത്. സംഭവമറിഞ്ഞ് എത്തിയ മഞ്ചേശ്വരം പൊലീസ് പ്രതികൾ കടന്നു പോയ വഴി മനസിലാക്കി പിന്തുടരുകയും കുരുഡപ്പദവ് കൊമ്മങ്കള റോഡരികിൽ ലോറികൾ കണ്ടെത്തുകയുമായിരുന്നു. പൊലീസിനെ കണ്ട സംഘം കാറിൽ നിന്നിറങ്ങി തോക്ക് ചൂണ്ടി രക്ഷപ്പെടാൻ ശ്രമം നടത്തി. മൽപ്പിടുത്തത്തിലാണ് നാല് പ്രതികളെ കീഴടക്കിയത്. 

Eng­lish Sum­ma­ry; Dri­vers are threat­ened at gun­point, gangs dri­ve through with lorries
You may also like this video 

Exit mobile version