Site iconSite icon Janayugom Online

ഡ്രൈവിങ് ലൈസന്‍സ് പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ ഹർജികളിൽ ആണ് നടപടി

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഗതാഗത കമ്മിഷണറുടെ സർക്കുലറും ഉത്തരവുകളും സിംഗിൾ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര നിയമവും, സംസ്ഥാന നിയമവും തമ്മിൽ വൈരുധ്യമുണ്ടെങ്കിൽ കേന്ദ്രനിയമമാണ് നിലനിൽക്കുക എന്നതായിരുന്നു ഹര്‍ജിയുമായെത്തിയ ഡ്രൈവിങ് സ്കൂളുകളുടെ പ്രധാന വാദം. ഡ്രൈവിങ് പരിശീലന വാഹനങ്ങള്‍ക്ക് ഡാഷ് ബോര്‍ഡ് കാമറ നിര്‍ബന്ധമാക്കിയെങ്കിലും, ഇത് മോട്ടോര്‍ വാഹന നിയമത്തിലോ ചട്ടങ്ങളിലോ പറയുന്നില്ലെന്നും ഹര്‍ജിക്കാർ ചൂണ്ടിക്കാട്ടി.

ഡ്രൈവിങ് പരിശീലനം റെക്കോഡ് ചെയ്യണമെന്ന നിർദേശം ഡ്രൈവിങ് സ്കൂളുകള്‍ക്ക് അധിക ബാധ്യത വരുത്തിവയ്ക്കുന്നതെന്നും ഹര്‍ജിക്കാര്‍ കോടതയില്‍ ബോധിപ്പിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഡ്രൈവിങ് ടെസ്റ്റിന് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് ഡ്രൈവിങ് ടെസ്റ്റ് കാര്യക്ഷമമാക്കാനായി ഗതാഗത കമ്മിഷണർ ഏർപ്പെടുത്തിയ മാനദണ്ഡങ്ങളിൽ പറഞ്ഞിരുന്നു. പഴയ വാഹനങ്ങൾ ആധുനിക സാങ്കേതിക വിദ്യയ്ക്ക് അനുസൃതമല്ലെന്നും കമ്മിഷണർ പറഞ്ഞിരുന്നു. എന്നാൽ ഏകപക്ഷീയമായി വാഹന നിരോധനം അടിച്ചേൽപ്പിക്കുന്നു. ഇത് യുക്തിപരമല്ലെന്നായിരുന്നു ഹർജിക്കാരുടെ എതിർവാദം.

Exit mobile version