ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നഴ്സറി സ്കൂളിന് നേരെ വിമതസേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ 46 കുട്ടികളടക്കം 114 പേർ കൊല്ലപ്പെട്ടു. കോർഡോഫാൻ കലോജിയിൽ നടന്ന ഈ ആക്രമണത്തിന് പിന്നിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ആണെന്ന് സുഡാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. കഴിഞ്ഞയാഴ്ച സുഡാൻ സൈന്യം വിമതരെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ ദക്ഷിണ കോർഡോഫാനിൽ 48 പേർ കൊല്ലപ്പെട്ടിരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നത്.
കഴിഞ്ഞ മാസമാണ് രക്തരൂഷിതമായ ഏറ്റുമുട്ടലിലൂടെ സർക്കാരിൻ്റെ അധീനതയിൽനിന്ന് എൽ‑ഫാഷർ നഗരം ആർ എസ് എഫ് പിടിച്ചെടുത്തത്. ഇതിനു പിന്നാലെ കൂട്ടക്കൊലകളും അരങ്ങേറുകയും മൃതദേഹങ്ങൾ മറവ് ചെയ്യാൻ കൂട്ടക്കുഴിമാടങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. ഗാസയിൽ കഴിഞ്ഞ രണ്ട് വർഷത്തെ യുദ്ധത്തിൽ മരിച്ചവരേക്കാൾ കൂടുതൽ ആളുകൾ 10 ദിവസത്തിനുള്ളിൽ ഇവിടെ മരിച്ചിട്ടുണ്ടാകാം എന്നാണ് വിദഗ്ധർ പറയുന്നത്.

