Site iconSite icon Janayugom Online

നെല്ല് വിതയ്ക്കാൻ ഡ്രോൺ; കുട്ടനാട്ടിൽ പരീക്ഷണം വിജയം

മനുഷ്യപ്രയത്നമില്ലാതെ ഡ്രോൺ ഉപയോഗിച്ച് നെൽവിത്ത് വിതയ്ക്കാന്‍ ഉതകുന്ന കാര്‍ഷിക പരീക്ഷണം കുട്ടനാട്ടില്‍ വിജയിച്ചു. കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു പരീക്ഷണം.
മങ്കൊമ്പിലെ ഡോ. എം എസ് സ്വാമിനാഥൻ നെല്ലു ഗവേഷണ കേന്ദ്രവും കോട്ടയം കൃഷി വിജ്ഞാന കേന്ദ്രവും ചേർന്നു ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ചെമ്പടി ചക്കൻകരി പാടശേഖരത്തിലെ എം കെ വർഗീസ് മണ്ണൂപറമ്പിലിന്റെ ഒരേക്കർ കൃഷിയിടത്തിലായിരുന്നു ഡ്രോണ്‍ ഉപയോഗിച്ച് വിത നടത്തിയത്. 10 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് ഡ്രോണിൽ ഉള്ളത്. 10 കിലോഗ്രാമിൽ താഴെ വിത്ത് ഇതിൽ നിറയ്ക്കാം. ഒരേക്കറിൽ ഏതാണ്ട് 30 കിലോ വിത്താണ് വിതച്ചു നോക്കിയത്. ആകെ വേണ്ടിവന്നത് വെറും 10 മിനിറ്റ്. കീടനാശിനി തളിക്കാൻ നേരത്തെ ഡ്രോൺ ഉപയോഗിച്ചിരുന്നു. കേരളത്തില്‍ തന്നെ ആദ്യമായാണ് വിത്ത് വിതയ്ക്കാന്‍ ഡ്രോണുകളെ നിയോഗിക്കുന്നത്. 

സമയലാഭവും സാമ്പത്തിക ലാഭവും മാത്രമല്ല മെച്ചങ്ങൾ. ആളുകൾ ഇറങ്ങി വിതയ്ക്കുമ്പോൾ ചവിട്ടേറ്റു വിത്തുകൾ താഴ്ന്നു പോകുന്നത് ഒഴിവാക്കാം. ആളുകൾ കൃഷിയിടത്തിൽ ഇറങ്ങാത്തതിനാൽ പുളി ഇളകുന്നത് ഒഴിവാക്കാം. നിശ്ചിത അളവിൽ വിതയ്ക്കുന്നതിനാൽ നെൽച്ചെടികൾ തിങ്ങി നിറയുന്നതും ഇല്ലാതാകും. തൊഴിലാളിക്ഷാമം മൂലം കൃഷി മുടങ്ങുന്നതും ഒഴിവാകും. ആദ്യ പരീക്ഷണം വിജയിച്ചതിനാൽ ഡ്രോൺവിദ്യ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. യുവകർഷകരെ ആകർഷിക്കാൻ നൂതന സാങ്കേതികവിദ്യകളും യന്ത്രവൽക്കരണവും നടപ്പാക്കാൻ കാർഷിക സർവകലാശാല നടത്തുന്ന പ്രയത്നങ്ങൾക്ക് ഡ്രോണ്‍ സീഡർ ഒരു പുത്തനുണർവ് നൽകുമെന്ന് നെല്ല് ഗവേഷണ കേന്ദ്രം മേധാവി ഡോ. സുരേന്ദ്രൻ പറഞ്ഞു. 

Eng­lish Sum­ma­ry: drone to sow rice; The exper­i­ment was suc­cess­ful in Kuttanad

You may also like this video

Exit mobile version