Site icon Janayugom Online

ലഹരി ഉപയോഗം വര്‍ധിക്കുന്നു

സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർധിക്കുകയും കാരിയർമാരായി യുവതികളെ ഉപയോഗപ്പെടുത്തുന്നത് വ്യാപകമാകുകയും ചെയ്യുന്നു. കുട്ടികളെ ഉൾപ്പെടെ ലഹരി മാഫിയ കുരുക്കിലാക്കുന്ന സാഹചര്യത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ തന്നെ, 1985 ലെ നാർക്കോട്ടിക്, ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമം (ലഹരി തടയൽ നിയമം) ഭേദഗതി ചെയ്യാനുള്ള കേന്ദ്ര തീരുമാനം എന്തു ഫലമാണ് ഉണ്ടാക്കുകയെന്ന കാര്യത്തിൽ അധികൃതർക്കിടയിൽ ആശങ്കയും നിലനിൽക്കുന്നുണ്ട്. 

കോഴിക്കോട് മാത്രം മൂന്നു മാസത്തിനിടയിൽ പത്തോളം യുവതികളാണ് മയക്കുമരുന്നുമായി പിടിയിലായത്. അടുത്തിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വലിയ ലഹരിക്കേസുകളിലെല്ലാം യുവതികളുടെ പങ്കാളിത്തമുണ്ടായിരുന്നു. അധികൃതരുടെ പരിശോധനയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമെന്ന നിലയിലാണ് യുവതികളെ ഉപയോഗപ്പെടുത്തുന്നത്. ലഹരി മരുന്നുകളുടെ കാരിയർമാരായി മാറുന്ന യുവതികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന സ്ഥിതിയുമുണ്ട്. 

ഈ വർഷം ഒക്ടോബർ വരെ 14.869 കിലോഗ്രാം ഹാഷിഷും 95.44 ഗ്രാം ബ്രൗൺ ഷുഗറും 2684.37 ഗ്രാം എംഡിഎംഎയും 3.21 ഗ്രാം എൽഎസ്ഡി സ്റ്റാമ്പും 820. 36 ഗ്രാം നാർക്കോട്ടിക് ഗുളികകളും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഒക്ടോബറിൽ മാത്രം 172.74 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. 

ഏറെ അപകടകാരിയായ എംഡിഎംഎ പത്തു ഗ്രാം കൈവശം വയ്ക്കുന്നതുപോലും 20 വർഷം വരെ കഠിന തടവ് കിട്ടാവുന്ന കുറ്റമാണ്. വെറും ഒരു മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാൽ തന്നെ 48 മണിക്കൂറോളം ഉന്മാദാവസ്ഥയിലെത്തിക്കാൻ കഴിയുന്നതാണ് ഈ മയക്കുമരുന്ന്. ഉപയോഗക്രമവും അളവും തെറ്റിയാൽ മരണത്തിലേക്ക് വരെ ഇത് നയിക്കുകയും ചെയ്യും. കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളിൽ നിന്ന് മാറി സിന്തറ്റിക് ഡ്രഗുകളോടാണ് പുതുതലമുറയ്ക്ക് താല്പര്യമെന്ന് അധികൃതർ വ്യക്തമാക്കുന്നു. 

വിദ്യാലയങ്ങളും റെസിഡന്റ്സ് അസോസിയേഷനുകളുമെല്ലാം ഉൾപ്പെടുത്തി ഊർജിത ടീമുകൾ രൂപീകരിച്ച് ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ശക്തമാക്കിയിരുന്നു. സ്കൂൾ- കോളെജ് തലങ്ങളിൽ ലഹരി വിരുദ്ധ ക്ലബുകൾ ഉൾപ്പെടെ പ്രവർത്തിച്ചിരുന്നു. ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന ഡീ ‑അഡിക്ഷൻ സെന്ററുകളുടെ പ്രവർത്തനങ്ങളും കാര്യക്ഷമമായിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഈ പ്രവർത്തനങ്ങളെല്ലാം താളം തെറ്റുകയും മയക്കുമരുന്ന് മാഫിയ സജീവമാകുകയുമായിരുന്നു. വിദ്യാലയങ്ങൾ തുറന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ജാഗ്രതയോടെയുള്ള സമീപനമാണ് അധികൃതർ സ്വീകരിച്ചുവരുന്നത്. 

എന്‍ഡിപിഎസ് നിയമഭേദഗതി

ലഹരി ഉപയോഗം ഒരു കുറ്റകൃത്യമായി കണക്കാക്കാതെ പിടിയിലാകുന്നവരെ ഇരകളായി കണ്ട് കൗൺസിലിംഗും മതിയായ ചികിത്സകളും നൽകി മോചിപ്പിച്ചെടുക്കണമെന്നതാണ് സർക്കാർ തീരുമാനം. മയക്കുമരുന്നിന് അടിമകളായവരെ കുറ്റവാളികളായി കണക്കാക്കരുതെന്നും ഉപയോഗിക്കുന്നവരെ തടവുശിക്ഷ കൊണ്ടും പിഴയൊടുക്കിക്കൊണ്ടും നന്നാക്കാനാകില്ലെന്നും സാമൂഹിക നീതി മന്ത്രാലയം പറയുന്നു. 

മാനുഷികമായ വശങ്ങൾ വെച്ച് സ്വാഗതാർഹമായ കാര്യങ്ങൾ ഇതിലുണ്ടെങ്കിലും നിയമഭേദഗതിയിലൂടെ ലഭിക്കുന്ന ഇളവുകൾ ദുരുപയോഗം ചെയ്യാനുള്ള സാഹചര്യവുമുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു. കുട്ടികളെയും യുവതികളെയുമെല്ലാം ചൂഷണം ചെയ്ത് ലഹരി മാഫിയയ്ക്ക് പ്രവർത്തിക്കാൻ കൂടുതൽ സൗകര്യം ഇതിലൂടെ ലഭിക്കുമെന്നും വാദങ്ങൾ ഉയരുന്നുണ്ട്. 

നിലവിൽ മയക്കുമരുന്ന് ഉപയോഗത്തിന് 10, 000 രൂപ പിഴയോ ആറുമാസം തടവോ രണ്ടു ശിക്ഷയും ഒരുമിച്ചോ ലഭിക്കാം. എന്നാൽ, ലഹരി ഉപയോഗം ഒരു കുറ്റകൃത്യമായി കണക്കാക്കാതെ പിടിയിലാകുന്നവരെ ഇരകളായി കണ്ട് കൗൺസലിംഗും മതിയായ ചികിത്സകളും നൽകി മോചിപ്പിച്ചെടുക്കണമെന്നാണ് സർക്കാർ തീരുമാനം. ഇങ്ങനെ വരുമ്പോൾ കൂടുതൽ പുതിയ ഇരകളെ സൃഷ്ടിച്ചുകൊണ്ട് മുന്നോട്ട് പോകാൻ മാഫിയയ്ക്ക് സൗകര്യം ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Eng­lish Sum­ma­ry : drug abuse increased in ker­ala janayu­gom spe­cial story

You may also like this video :

Exit mobile version