Site iconSite icon Janayugom Online

ലഹരിക്കേസ്: ഓം പ്രകാശിന് ജാമ്യം

കൊച്ചിയിലെ ലഹരിക്കേസില്‍ ഗുണ്ടാനേതാവ് ഓം പ്രകാശിന് ജാമ്യം. കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എളമക്കര സ്വദേശി ബിനു ജോസഫാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്ന് വിവരം. പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഹോട്ടലില്‍ എത്തിച്ചത് ഇയാളാണെന്നാണ് സൂചന.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മുഴുവന്‍ പേരെയും ചോദ്യം ചെയ്യുമെന്നും കേസ് വിശദമായി അന്വേഷിക്കുമെന്നും കൊച്ചി ഡിസിപി എസ് സുദര്‍ശന്‍ അറിയിച്ചു. പ്രതികളുടെ രക്തസാംപിള്‍ ഉള്‍പ്പെടെ പരിശോധിക്കും. കൊച്ചിയില്‍ നടന്ന ഡിജെ പാര്‍ട്ടിയെ കുറിച്ചും അന്വേഷണം നടത്തും. അതേസമയം പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ വിശദ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു. ഓംപ്രകാശിനെതിരെ ആരോപണങ്ങള്‍ മാത്രമാണുള്ളതെന്ന് അഭിഭാഷകന്‍ പറഞ്ഞു. കൊക്കെയ്ന്‍ ഉണ്ടായിരുന്ന കവര്‍ പിടിച്ചെടുത്തുവെന്ന് പറയുമ്പോഴും എത്രത്തോളം ലഹരിമരുന്ന് ഉണ്ടായിരുന്നുവെന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ലെന്നാണ് അഭിഭാഷകന്‍ പറയുന്നത്.

Exit mobile version