Site icon Janayugom Online

കോവിഡ് പ്രതിരോധം: ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ കൂടുതല്‍ സേവനങ്ങളുമായി ഇ സഞ്ജീവനി

സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി കൂടുതല്‍ ശക്തിപ്പെടുത്തി. കൂടുതല്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഇ സഞ്ജീവനിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിശു ഹൃദ്രോഗ വിഭാഗം ഒപിയും ചൈല്‍ഡ് ഡവലപ്പ്മെന്റ് സെന്ററിന്റെ (സിഡിസി) സ്‌പെഷ്യാലിറ്റി ഒപിയുമാണ് പുതുതായി ആരംഭിക്കുന്നത്. എല്ലാ ചൊവാഴ്ചകളിലും ഉച്ചയ്ക്ക് രണ്ടുമുതല്‍ നാല് വരെയുള്ള ശ്രീചിത്രയുടെ ഒപി വഴി 20 ഓളം സേവനങ്ങളാണ് ലഭ്യമാകുന്നത്. നിരന്തരമായ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്തുകൊണ്ടാണ് സിഡിസിയുടെ ഒപി തുടങ്ങുന്നത്. ഇതുവഴി കോവിഡ് വ്യാപന സമയത്തുള്ള സിഡിസിയിലെ സന്ദര്‍ശനം ഒഴിവാക്കി കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്നു തന്നെ സേവനങ്ങള്‍ ഉപയോഗിക്കാനാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. 

കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ ഇ സഞ്ജീവനിയിലൂടെ കഴിയും. 4365 ഡോക്ടര്‍മാരാണ് സേവനം നല്‍കുന്നത്. സാധാരണ ഒപിക്ക് പുറമേ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം എല്ലാ ദിവസവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 47ല്‍ പരം വിവിധ ഒപി സേവനങ്ങളാണ് ലഭ്യമാക്കുക. 

സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ക്കായി ദിവസേന രണ്ട് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരും ഒപ്പം മെഡിക്കല്‍ കോളജുകളില്‍ നിന്നുമുള്ള ഡോക്ടര്‍മാരും ഉണ്ടാകും. ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശാവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ജെഎച്ച്ഐ, ജെപിഎച്ച്എന്‍, ആശുപത്രിയില്‍ നേരിട്ട് പോയി തുടര്‍ചികിത്സ നടത്തുന്നവര്‍ എന്നിവര്‍ക്ക് ടെലിമെഡിസിന്‍ സേവനം ഉപയോഗിക്കാവുന്നതാണ്. കോവിഡ് ഒപി 24 മണിക്കൂറും ലഭ്യമാണ്. 

ENLISH SUMMARY:E San­jee­vani with more ser­vices to avoid hos­pi­tal visit
You may also like this video

Exit mobile version