Site icon Janayugom Online

അഫ്ഗാനിസ്ഥാനിൽ ഭൂചലനം: 14 മരണം

വടക്കുപടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 14 മരണം. ഹെറാത്ത് നഗരത്തിന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും ഭൂകമ്പമാപിനിയില്‍ 5.5, 4.7, 5.9 തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങളുണ്ടായെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. അവശിഷ്ടങ്ങളുടെ ഇടയില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. 78 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമീണ, പർവതപ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതിനാൽ മരണസംഖ്യ ഉയരുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വക്താവ് മുല്ല ജാൻ സയേഖ് പറഞ്ഞു. 

യു‌എസ്‌ജി‌എസ് പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് നുറുക്കണക്കിന് മരണങ്ങള്‍ സംഭവിച്ചേക്കാമെന്നാണ് നിഗമനം. ആദ്യ ഭൂകമ്പത്തിന്റെ തീവ്രത 6.2 ആണെന്ന് ജർമ്മൻ റിസർച്ച് സെന്റർ റിപ്പോർട്ട് ചെയ്തിരുന്നു. 14 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. 2019 ലെ ലോക ബാങ്ക് കണക്കുകൾ പ്രകാരം 1.9 ദശലക്ഷം ജനസംഖ്യയാണ് ഹെറാത്തിലുള്ളത്. കഴിഞ്ഞ വർഷം ജൂണിൽ, 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് 1,000ത്തിലധികം ആളുകളാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്. കാൽ നൂറ്റാണ്ടിനിടെ അഫ്ഗാനിസ്ഥാനിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമായിരുന്നു ഇത്. ഈ വർഷം മാർച്ചിൽ വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജർമിന് സമീപം ഉണ്ടായ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമായി 13 പേർ കൊല്ലപ്പെട്ടിരുന്നു.

Eng­lish Summary:Earthquake in Afghanistan: 14 dead
You may also like this video

Exit mobile version