Site icon Janayugom Online

വിദ്വേഷ പരാമര്‍ശം: കേന്ദ്രമന്ത്രി ശോഭ കരന്തലജെയ്ക്കെതിരെ  നടപടിയെടുക്കണം

കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കേന്ദ്ര സഹമന്ത്രിയും ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ ശോഭ കരന്തലജെയ്ക്കെതിരെ വ്യാപക പ്രതിഷേധവും നടപടിയാവശ്യവും. വിഷയത്തില്‍ ഇടപെട്ട  തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നടപടിക്ക് നിര്‍ദേശം നല്‍കി. തമിഴ്‌നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നെന്നും കേരളത്തിൽനിന്നുള്ളവര്‍ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നെന്നുമാണ് ശോഭ പറഞ്ഞത്.
ബംഗളൂരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷവുമായ ബന്ധപ്പെട്ട ബിജെപി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ശോഭയുടെ വിദ്വേഷ പരാമർശം. ശോഭ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവും പ്രണയാഭ്യർത്ഥന നിരസിച്ചതിന് മംഗളൂരുവിൽ കോളജ് വിദ്യാർത്ഥിനികൾക്കു നേരെ യുവാവിന്റെ ആസിഡ് ആക്രമണവും സൂചിപ്പിച്ചായിരുന്നു ശോഭയുടെ പ്രസ്താവന.
  ശോഭയ്ക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശ്, ഡിഎംകെ സെക്രട്ടറി ആര്‍ എസ് ഭാരതി തുടങങിയവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് ലഭിച്ച പരാതിയില്‍ ഉടനടി നടപടിയെടുക്കണമെന്നും 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തമിഴര്‍ക്കെതിരെയുള്ള വിദ്വേഷ പരാമര്‍ശത്തില്‍ ശോഭ കരന്തലജെയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ കേസെടുക്കുകയും ചെയ്തു. ഭാഷയുടെ പേരില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശം എന്ന വകുപ്പില്‍ കടച്ചനെന്തല്‍ സ്വദേശിയായ സി ത്യാഗരാജന്റെ പരാതിയിലാണ് മധുര സിറ്റി പോലീസ് കേസെടുത്തത്.  സംഭവം വിവാദമാവുകയും നടപടിയിലേയ്ക്ക് നീങ്ങുന്ന സാഹചര്യമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിനെതിരായ പരാമര്‍ശം പിന്‍വലിച്ചതായി ശോഭ അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തിനെതിരായ പരാമര്‍ശം പിന്‍വലിക്കുവാന്‍ തയ്യാറായിട്ടില്ല.

Eng­lish Sum­ma­ry: EC directs Kar­nata­ka CEO to take action against Union Min­is­ter Shob­ha Karand­la­je for vio­lat­ing MCC

You may also like this video

Exit mobile version